പൗരത്വ സമരക്കാര്‍ക്കെതിരെ കേസുകള്‍ കെട്ടിച്ചമക്കുന്നു
text_fieldsന്യൂഡല്‍ഹി: പൗരത്വ സമരത്തിനിറങ്ങിയ വിദ്യാര്‍ഥി നേതാക്കളെ ഡല്‍ഹി വംശീയാതിക്രമത്തില്‍ പ്രതിചേര്‍ത്ത് കേസുകള്‍ കെട്ടിച്ചമക്കുകയാണെന്ന് പ്രമുഖ ആക്ടിവിസ്റ്റുകളും നേതാക്കളും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. പൗരത്വ സമരത്തിന് നേതൃപരമായ പങ്കുവഹിച്ചതിന് ഏറ്റവുമൊടുവില്‍ അറസ്റ്റിലായ ജാമിഅയിലെ വിദ്യാര്‍ഥി നേതാവ് ആസിഫ് മുഹമ്മദ് തന്‍ഹയെ ഡല്‍ഹി പൊലീസും ജയിലധികൃതരും തല്ലിച്ചതച്ചുവെന്നും അവര്‍ വ്യക്തമാക്കി.
മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന് പ്രശാന്ത് ഭൂഷണ്, ഡല്‍ഹി സര്‍വകലാശാല അധ്യാപകരായ പ്രഫ. അപൂര്‍വാനന്ദ്, പ്രഫ. മനോജ് ഝാ എം.പി, പൗരാവകാശ പ്രവര്‍ത്തക കവിതാ കൃഷ്ണന്, ടീസ്റ്റ സെതല്‍വാദ്, മുസ്ലിം മജ്ലിസെ മുശാവറ അധ്യക്ഷന്‍ നവൈദ് ഹാമിദ്, ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യ ഉപാധ്യക്ഷന്‍ മുഹമ്മദ് സലീം എന്നിവരാണ് വിഡിയോ കോണ്‍ഫറന്‍സിലൂടെ വാര്‍ത്താസമ്മേളനം നടത്തിയത്.
ഡല്‍ഹി വംശീയാതിക്രമത്തില്‍ കൊല്ലപ്പെട്ടവരിലേറെയും മുസ്ലിംകളായിട്ടും ഇതുമായി ബന്ധപ്പെട്ട പ്രധാന എഫ്.ഐ.ആറിലെ പ്രതികളെല്ലാം മുസ്ലിംകളായത് ജിജ്ഞാസയുളവാക്കുന്നതാണെന്ന് പ്രസ്താവന കുറ്റപ്പെടുത്തി. കാലിക്കടലാസില് ഒപ്പുവെപ്പിച്ച് പല കേസുകളിലും കുറ്റസമ്മത മൊഴി രേഖപ്പെടുത്തുകയാണ്. പല ആക്ടിവിസ്റ്റുകളെയും പൊലീസ് പിടിച്ചുകൊണ്ടുപോയി ഇപ്പോള്‍ അറസ്റ്റിലായവര്‍ക്കെതിരെ മാപ്പുസാക്ഷികളാക്കാനും സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്.
കോവിഡ് പടരുന്നതിനിടയിലും ഡല്‍ഹി പൊലീസ് ജാമിഅ വിദ്യാര്‍ഥികളെയും മറ്റ് ആക്ടിവിസ്റ്റുകളെയും നിരന്തരം ചോദ്യം ചെയ്യലിന് വിളിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.