കളമശ്ശേരി വ്യാജ സർട്ടിഫിക്കറ്റ് വിവാദം; കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൈമാറി
text_fieldsകാക്കനാട്: കളമശ്ശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കൈമാറി. ഹൈകോടതി ഇടപെടലിന് പിന്നാലെയാണ് ശിശുക്ഷേമ സമിതിയുടെ നടപടി. കുഞ്ഞിന്റെ യഥാർഥ മാതാപിതാക്കൾ ആവശ്യപ്പെടുന്നതുവരെ ദമ്പതികൾക്കായിരിക്കും സംരക്ഷണച്ചുമതല.
കഴിഞ്ഞ ആഗസ്റ്റിലായിരുന്നു കളമശ്ശേരി മെഡിക്കൽ കോളജിൽ ജനിച്ച കുഞ്ഞിനെ മാതാപിതാക്കൾ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് അനധികൃതമായി ദത്ത് നൽകിയത്. പിന്നീട് കുഞ്ഞിന്റെ വ്യാജ ജനന സർട്ടിഫിക്കറ്റ് തയാറാക്കാനുള്ള ശ്രമം പുറത്തുവന്നിരുന്നു.
സംഭവം വിവാദമായതോടെ ദമ്പതികൾ കുഞ്ഞിനെ സി.ഡബ്ല്യു.സിക്ക് കൈമാറുകയും താല്‍ക്കാലിക സംരക്ഷണാവകാശം ആവശ്യപ്പെട്ട് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ദമ്പതികള്‍ ഹൈകോടതിയെയും സമീപിച്ചിരുന്നു. അതേസമയം, കുഞ്ഞിനെ ഇപ്പോൾ ഏറ്റെടുക്കാൻ കഴിയില്ലെന്നായിരുന്നു യഥാർഥ മാതാപിതാക്കൾ സി.ഡബ്ല്യു.സിയെ അറിയിച്ചിരുന്നത്. തീരുമാനമെടുക്കാൻ ഹൈകോടതി സി.ഡബ്ല്യു.സിയെ ചുമതലപ്പെടുത്തുകയായിരുന്നു. അതുവരെ ആഴ്ചയിൽ ഒരു ദിവസം കുഞ്ഞിനെ സന്ദർശിക്കാൻ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് അനുവാദം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.