സബ്സിഡി സാധനങ്ങൾ സ്റ്റോക്ക് വെക്കുന്നതിൽ വീഴ്ച; മൂന്ന് സപ്ലൈകോ ജീവനക്കാർക്ക് സസ്പെൻഷൻ
text_fieldsകൊച്ചി: സപ്ലൈകോ ഡിപ്പോകളിൽ സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. മാവേലിക്കര ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് ആർ. പ്രേംനാഥ്, നെയ്യാറ്റിൻകര ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റ് വിഷ്ണു വി. ദേവ്, പറക്കോട് ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് എ. സനിതകുമാരി എന്നിവരെയാണ് സപ്ലൈകോ അഡീഷണൽ ജനറൽ മാനേജർ (പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ) സസ്പെൻഡ് ചെയ്തത്. ഔട്ട്‍ലെറ്റുകളിൽ വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഫെബ്രുവരിയിലെ സബ്സിഡി സാധനങ്ങളുടെ ആവശ്യകത അറിയിക്കണമെന്ന് ജനുവരിയിൽ കേന്ദ്ര കാര്യാലയം എല്ലാ ഡിപ്പോകളോടും നിർദേശിച്ചിരുന്നു. എന്നാൽ വിവിധ സബ്സിഡി സാധനങ്ങൾക്ക് ആവശ്യകതയില്ലെന്നായിരുന്നു പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിൽ നിന്ന് കേന്ദ്ര കാര്യാലയത്തിന് ലഭിച്ച മറുപടി. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ സാധനങ്ങൾ സമയത്ത് എത്തിയില്ലെന്നാണ് വിലയിരുത്തൽ.
തുടർന്ന് ഫെബ്രുവരിയിൽ ബന്ധപ്പെട്ട ഡിപ്പോകളിൽ സബ്സിഡി സാധനങ്ങൾ സ്റ്റോക്ക് ഇല്ലാതെ വരികയും പൊതുജനങ്ങൾക്ക് വിതരണം തടസ്സപ്പെടുകയും ചെയ്തു. സ്റ്റോക്ക് കുറവ് സംബന്ധിച്ച് ഉപഭോക്താക്കളിൽ നിന്ന് പരാതികളും ഉയർന്നിരുന്നു. പറക്കോട്, നെയ്യാറ്റിൻകര ഡിപ്പോകളിൽ ചെറുപയർ, മല്ലി, മുളക് ഉൾപ്പെടെ അഞ്ച് സബ്സിഡി സാധനങ്ങളും മാവേലിക്കര ഡിപ്പോയിൽ എട്ട് സാധനങ്ങളും സ്റ്റോക്ക് ഇല്ലാതായതായി കണ്ടെത്തി. വകുപ്പ് തലത്തിൽ തുടർനടപടികൾ ഉണ്ടാവുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

