വിവാദം, പിന്നാലെ വി.ഡി. സതീശന്‍റെ അഭിമുഖം ഫേസ്ബുക്ക് പുനഃസ്ഥാപിച്ചു
text_fieldsതിരുവനന്തപുരം: സ്വകാര്യ ചാനൽ സംപ്രേഷണം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ അഭിമുഖം ഫേസ്ബുക്ക് പുനഃസ്ഥാപിച്ചു. അഭിമുഖത്തിലെ ഭാഗങ്ങൾ കേരള പൊലീസിന്‍റെ നിർദേശപ്രകാരം ഫേസ്ബുക്ക് നീക്കം ചെയ്തത് വലിയ വിവാദമായിരുന്നു.
വി.ഡി. സതീശനുമായി മനോരമ ന്യൂസ് നടത്തിയ അഭിമുഖത്തിന്‍റെ ഭാഗമാണ് കഴിഞ്ഞദിവസം ഉച്ചയോടെ ഇന്ത്യയിൽ വിലക്കിയത്. അഭിമുഖം ഇന്ത്യയിൽ കാണുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസിന്‍റെ സൈബർ ഓപറേഷൻസ് വിഭാഗം ഐ.ടി ആക്ട് 2000, സെക്‌ഷൻ 79 (3) (ബി) പ്രകാരം ഫേസ്ബുക്കിന് നോട്ടീസ് നൽകുകയായിരുന്നു. തെരഞ്ഞെടുപ്പ് കമീഷന്‍റെ നിർദേശാനുസരണമായിരുന്നു നടപടിയെന്ന് പൊലീസ് പറയുന്നു.
വിഡിയോ നീക്കിയത് ചോദ്യംചെയ്ത് മനോരമ ന്യൂസ് തെരഞ്ഞെടുപ്പ് കമീഷനും ഡി.ജി.പിക്കും പരാതി നല്‍കി. വിഷയത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനടക്കം ഇടപെട്ടു. നടപടിയിൽ സർക്കാറിനും കേരള പൊലീസിനുമെതിരെ സതീശൻ രൂക്ഷവിമർശനം ഉന്നയിച്ചു. വീഡിയോക്ക് താഴെ വന്ന മോശം കമന്‍റുകള്‍ നീക്കാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്നും എന്നാൽ, വീഡിയോ മുഴുവന്‍ നീക്കുകയാണുണ്ടായതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ വിശദീകരിച്ചു. വിഡിയോ പുനഃസ്ഥാപിക്കാന്‍ മെറ്റയോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ച ചിത്രീകരിച്ച അഭിമുഖം ന്യൂസ് ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യുകയും സമൂഹമാധ്യമ പേജുകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സർക്കാറിനെതിരായ വിമർശനങ്ങളും യു.ഡി.എഫ് വാഗ്ദാനങ്ങളും ഉൾപാർട്ടി ചർച്ചകളുമെല്ലാം അഭിമുഖത്തിൽ സതീശൻ പരാമർശിച്ചിരുന്നു. ഒരു മണിക്കൂർ നീണ്ട അഭിമുഖത്തിന്‍റെ പ്രസക്തഭാഗങ്ങൾ ഉൾപ്പെട്ട റീലിന്‍റെ ലിങ്ക് ഫേസ്ബുക്കിൽ ഉണ്ടായിരുന്നെങ്കിലും ഇന്ത്യയിൽ വിഡിയോ കാണാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. അഭിമുഖത്തിന്‍റെ ഒരു ഭാഗം കേരള പൊലീസിന്റെ നിര്‍ദേശപ്രകാരം ഫേസ്ബുക് നീക്കം ചെയ്തത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് ത്തന്‍ യു. ഖേല്‍ക്കര്‍ പറഞ്ഞത്.
അഭിമുഖത്തിനു താഴെ വന്ന കമന്റുകള്‍ നീക്കാനാണ് പൊലീസ് മെറ്റയോട് ആവശ്യപ്പെട്ടത്. കമന്റുകളില്‍ പലതും മോശം ഭാഷയിലായിരുന്നു. എന്നാല്‍ അബദ്ധത്തില്‍ അഭിമുഖം മുഴുവനായി നീക്കം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
ബി.ജെ.പിയുടെ സീല്‍ ഉള്ള കത്ത് മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശം കൂടി തേടിയ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

