സാക്ഷിപറയാൻ ഇനി ആരെയും ഭയക്കേണ്ട
text_fieldsകൊച്ചി: പ്രതികളെ പേടിക്കാതെ ഇരകൾക്കും സാക്ഷികൾക്കും മൊഴി നൽകാൻ കോടതികളിൽ പ്രത്യേക കേന്ദ്രങ്ങൾ വരുന്നു. പ്രതികളുടെ സാന്നിധ്യത്തിലുള്ള സാക്ഷി വിസ്താരം മൂലം മൊഴിമാറ്റലും കേസുകൾ അട്ടിമറിക്കപ്പെടുന്നതും വർധിക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതി നിർദേശ പ്രകാരമാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്. സാക്ഷികൾ സ്വാധീനിക്കപ്പെടാൻ സാധ്യതയുള്ള കേസുകൾ വിലയിരുത്തി ഇത്തരം കേസുകളിലെ സാക്ഷി വിസ്താരം പ്രേത്യക കേന്ദ്രങ്ങളിലേക്ക് മാറ്റും. കുട്ടികൾ, ബലാത്സംഗത്തിനിരയാകുന്നവർ, ബലാത്സംഗം, കൊലപാതകം, ഗൂഢാലോചന എന്നിവയിലെ സാക്ഷികൾ, വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ടവർ തുടങ്ങിയവരുടെ വിസ്താരമാണ് പ്രത്യേക കേന്ദ്രങ്ങളിൽ നടത്തുക.
ബലാത്സംഗം പോലുള്ള പ്രത്യേക കേസുകളിൽ മാത്രമാണ് ഇപ്പോൾ രഹസ്യമൊഴി, പ്രത്യേക സാക്ഷി വിസ്താരം എന്നിവ നിലവിലുള്ളത്. മറ്റു കേസുകളിൽ പ്രതികളുടെ സാന്നിധ്യത്തിൽ തന്നെയാണ് സാക്ഷി വിസ്താരം. ഇത് കുട്ടികൾ, സ്ത്രീകൾ, മുതിർന്നവർ എന്നിവരടങ്ങുന്ന സാക്ഷികളെ എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാക്കുന്നുവെന്നാണ് വിലയിരുത്തൽ. മൂന്ന് മാസത്തിനകം സാക്ഷി വിസ്താരം നടത്താൻ സൗകര്യമുള്ള പ്രേത്യക കേന്ദ്രങ്ങൾ കണ്ടെത്തണമെന്ന് ജില്ല കോടതികൾക്ക് ഹൈകോടതി നിർദേശം നൽകിയിട്ടുണ്ട്. ക്രമിനൽ കോടതികളോട് ചേർന്ന് പ്രത്യേക മുറികളായിരിക്കും ഇതിന് ക്രമീകരിക്കുക.
ഇവിടെ ഇരകൾക്കും സാക്ഷികൾക്കും വേണ്ട മതിയായ സൗകര്യങ്ങൾ ഒരുക്കണം, വിഡിയോ കോൺഫറൻസിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ സാധ്യത പരിഗണിക്കണം തുടങ്ങിയ നിർദേശങ്ങളാണ് ഹൈകോടതി ഭരണവിഭാഗം ജില്ല കോടതികൾക്ക് നൽകിയിട്ടുള്ളത്. പ്രത്യേക കേന്ദ്രത്തിൽ സാക്ഷി വിസ്താരം നടത്തേണ്ട 2012 മുതലുള്ള കേസുകളുടെ വിവരങ്ങളും ഹൈകോടതി തേടിയിട്ടുണ്ട്.കഴിഞ്ഞ ഒക്ടോബറിലെ ഒരു പീഡനക്കേസിൽ സുപ്രീംകോടതി നിർദേശപ്രകാരം ഡൽഹിയിൽ ഇത്തരമൊരു കേന്ദ്രം തുടങ്ങിയിരുന്നു. ഇതു ഫലപ്രദമാണെന്ന് വിലയിരുത്തിയാണ് രാജ്യവ്യാപകമായി ഈ സംവിധാനം ഏർപ്പെടുത്താൻ സുപ്രീംകോടതി നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.