അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം: മോഹൻലാലും മമ്മൂട്ടിയും കമൽഹാസനും മുഖ്യാതിഥികൾ, ജനകീയോത്സവമാക്കാൻ സർക്കാർ
text_fieldsഫയൽ ഫോട്ടോ
തിരുവനന്തപുരം: അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം ജനകീയോത്സവമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. നവംബർ ഒന്നിന് വൈകീട്ട് അഞ്ചിന് സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ നടൻമാരായ മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ എന്നിവരെ മുഖ്യാതിഥികളായി പങ്കെടുപ്പിക്കാനാണ് തീരുമാനം.
സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും പങ്കെടുക്കും. പ്രതിപക്ഷ നേതാവിനെയും ക്ഷണിക്കും. പരിപാടിക്ക് ശേഷവും മുമ്പും കലാവിരുന്ന് അരങ്ങേറും. തിരുവനന്തപുരത്ത് പരിപാടി നടക്കുന്ന അതേസമയത്ത് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
അതിദാരിദ്ര്യ നിർമാർജനം എന്ന ലക്ഷ്യം കൈവരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളമെന്ന് മന്ത്രിമാരായ എം.ബി. രാജേഷ്, വി. ശിവൻകുട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
2021ൽ അധികാരത്തിലെത്തിയ ഇടത് സർക്കാറിന്റെ പ്രഥമ മന്ത്രിസഭ യോഗത്തിലെ ആദ്യ തീരുമാനമായിരുന്നു അതിദരിദ്രരില്ലാത്ത കേരളം യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾ. ശാസ്ത്രീയവും സമഗ്രവുമായ സർവേയിലൂടെ കേരളത്തിലെ 64006 അതിദരിദ്ര്യ കുടുംബങ്ങളെയാണ് കണ്ടെത്തിയത്.
ഭക്ഷണം, ആരോഗ്യം, ഉപജീവനം, വാസസ്ഥലം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി അതിജീവനം സാധ്യമല്ലാത്ത കുടുംബങ്ങളെയാണ് അതിദരിദ്ര്യമായി കണക്കാക്കുന്നത്. ഓരോ മേഖലയിലും ഓരോ കുടുംബത്തിനും ആവശ്യമായ സഹായവും സേവനവുമെത്തിക്കാൻ പ്രത്യേക മൈക്രോപ്ലാൻ രൂപവത്കരിച്ചായിരുന്നു പ്രവർത്തനങ്ങളെന്ന് മന്ത്രി രാജേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

