സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവം: അന്വേഷണം കൂടുതല്‍ മേഖലയിലേക്ക്
text_fieldsപത്തനാപുരം: വനാതിര്‍ത്തിയില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനം. മേഖലയില്‍ പൊലീസിെൻറയും വനംവകുപ്പിെൻറയും തെരച്ചിലിന് പുറമെ വ്യക്തികളെ ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് അന്വേഷണസംഘം. ജലാറ്റിന്‍ സ്റ്റിക്കുകള്‍ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിർമിച്ചതാകാമെന്ന് ഫോറന്‍സിക് വിഭാഗത്തിെൻറ നിഗമനവും എത്തിയിട്ടുണ്ട്.
എന്നാല്‍, കാലപ്പഴക്കം നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. കശുമാവിന് തോട്ടം കരാറെടുത്ത വ്യക്തിയെ ചോദ്യം ചെയ്യാനുള്ള നിയമസാധുതയും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെയാണ് വനംവകുപ്പിെൻറ അധീനതയിലുള്ള ഫോറസ്റ്റ് ഡെവലപ്മെൻറ് കോര്‍പറേഷെൻറ മാങ്കോട് പാടത്തെ കശുമാവിന് തോട്ടത്തില്‍നിന്ന് ജലാറ്റിന്‍ സ്റ്റിക്ക് അടക്കം ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച തീവ്രവാദവിരുദ്ധ സ്ക്വാഡ് മേഖലയില്‍ പരിശോധനകള്‍ നടത്തിയിരുന്നു. കുറച്ചുനാളായി അപരിചിതരായ ആളുകളെ മേഖലയില്‍ കണ്ടതായി പ്രദേശവാസികൾ പൊലീസില്‍ അറിയിച്ചിരുന്നു. ഇവരില്‍നിന്ന് ഇവിടെ വന്നുപോയവരെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങളും സംഘം ശേഖരിക്കും.
ബുധനാഴ്ച പൊലീസും വനംവകുപ്പും സംയുക്തമായി കൂടുതല്‍ പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തി. അതേസമയം, കേരള തമിഴ്നാട് അതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ സാന്നിധ്യമുണ്ടെന്നും സംസ്ഥാന പൊലീസിന് അറിയിപ്പ് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.