വിദഗ്ധസമിതി റിപ്പോര്‍ട്ട്; 3893 റേഷൻ കടകള്‍ പൂട്ടണം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ 3893 റേഷൻ കടകൾ പൂട്ടണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ട്. റേഷൻ വ്യാപാരികളുടെ വേതനപരിഷ്കരണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പഠിക്കാൻ ഭക്ഷ്യവകുപ്പ് നിയോഗിച്ച മൂന്നംഗ വകുപ്പുതലസമിതി സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഒരു കടയിൽ പരമാവധി 800 കാർഡ് വരത്തക്ക രീതിയിൽ റേഷൻ കടകളുടെ എണ്ണം 10,000 ആയി നിജപ്പെടുത്തണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്.
സംസ്ഥാനത്ത് 13893 റേഷൻ കടകളാണ് നിലവിലുള്ളത്. ഇവയിൽ 15 ക്വിന്റലിന് താഴെ വിതരണം നടത്തുന്ന 85 കടകളുണ്ട്. ഇത്തരം കടകൾ കൂടുതലും തെക്കൻ ജില്ലകളിലാണ്. ഇവ തുടരേണ്ടതുണ്ടോയെന്ന് സർക്കാർ പരിശോധിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. പുതിയ റേഷൻ കടകൾ അനുവദിക്കുന്നത് നിയന്ത്രിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഓരോ കടയിലും രജിസ്റ്റർ ചെയ്ത കാർഡുകളുടെ എണ്ണവും അവർക്ക് ആവശ്യംവരുന്ന ധാന്യങ്ങളുടെയും അടിസ്ഥാനത്തിലാണ് വ്യാപാരികൾക്ക് കമീഷൻ നൽകുന്നത്. പോർട്ടബിലിറ്റി സംവിധാനം നിലവിലുള്ളതിനാൽ ഈ രീതിയിൽ കമീഷൻ നൽകുന്നത് തികച്ചും അശാസ്ത്രീയമാണ്. അതിനാൽ ഓരോ കടയിലെയും വിൽപന മാത്രം അടിസ്ഥാനമാക്കി കമീഷൻ നിശ്ചയിക്കണമെന്നും മുൻ റേഷനിങ് കൺട്രോളർ കെ. മനോജ് കുമാർ, വിജിലൻസ് ഓഫിസർ എസ്.എസ്. അനിദത്ത്, നിയമ ഉദ്യോഗസ്ഥ കെ. ഉഷ എന്നിവർ ഉൾപ്പെട്ട സമിതി സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
45 ക്വിന്റൽ വരെയുള്ള കടകൾക്ക് നിലവിൽ 18,000 രൂപ കമീഷന് എന്നത് 22,500 രൂപയായി വർധിപ്പിക്കാം. 45 ക്വിന്റലിന് മുകളിൽ വിതരണം നടത്തുന്ന ഓരോ ക്വിന്റലിനും നിലവിൽ 180 രൂപയാണ് സര്‍ക്കാര്‍ നൽകുന്നത്. ഇത് 200 രൂപയായി ഉയര്‍ത്താമെന്നും ശിപാര്‍ശയിലുണ്ട്. ഇത്തരത്തിൽ വേതന പരിഷ്കരണം നടപ്പാക്കുമ്പോൾ പ്രതിമാസം ഏഴ് കോടിയുടെ അധികബാധ്യത ഖജനാവിലുണ്ടാകും. ഇത് മറികടക്കാൻ നീല കാർഡുകാർക്ക് നൽകുന്ന അരിയുടെ വില നാലിൽനിന്ന് ആറ് രൂപയായി വർധിപ്പിക്കണം. നീല കാർഡുകാർക്കുള്ള അരിവില വർധിപ്പിക്കുന്നതിലൂടെ പ്രതിമാസം 3.14 കോടി സർക്കാറിന് അധിക വരുമാനമായി ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പഞ്ചാസാര, മണ്ണെണ്ണ വിതരണ വില വർധിപ്പിക്കണം
റേഷൻ കടകൾ വഴിയുള്ള പഞ്ചാസാര, മണ്ണെണ്ണ എന്നിവയുടെ വിതരണ വില വർധിപ്പിക്കണം. ഈ നടപടികളിലൂടെ സര്‍ക്കാറിന് സാമ്പത്തിക ബാധ്യതയില്ലാതെ തന്നെ വേതന വർധനവും റേഷൻ വ്യാപാരി ക്ഷേമനിധി ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടികളും സ്വീകരിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
മറ്റ് ശിപാര്‍ശകള്‍
●കെ-സ്റ്റോർ പദ്ധതിയിൽ പരമാവധി റേഷൻ കടകളെ ഉൾപ്പെടുത്തണം. കൂടുതൽ ഉൽപന്നങ്ങൾ റേഷൻ കടകൾവഴി വിതരണം ചെയ്യുവാൻ കഴിയുമോയെന്ന് പരിശോധിക്കണം
●റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ ഒമ്പതുമുതൽ ഒരുമണിവരെയും വൈകീട്ട് നാല് മുതൽ ഏഴ് വരെയുമായി നിശ്ചയിക്കണം.
●ലൈസൻസികൾ, കുടുംബാംഗങ്ങൾ, സെയിൽസ്മാൻ എന്നിവർക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആവിഷ്കരിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.