Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൽ.ഡി ക്ലർക്ക്‌ റാങ്ക്‌ ലിസ്റ്റിലെ ഉദ്യോഗാർഥിയെ ഒഴിവാക്കൽ: ആരോപണം അടിസ്ഥാന രഹിതമെന്ന് എം.ബി രാജേഷ്‌

text_fields
bookmark_border
ഏറണാകുളത്ത് മെയിൽ കിട്ടിയത് 12 മണി നാലു സെക്കന്റ് ആണെന്ന് പറഞ്ഞ് പി.എസ്‌.സി നിയമനം നൽകിയില്ല
എൽ.ഡി ക്ലർക്ക്‌ റാങ്ക്‌ ലിസ്റ്റിലെ ഉദ്യോഗാർഥിയെ ഒഴിവാക്കൽ: ആരോപണം അടിസ്ഥാന രഹിതമെന്ന് എം.ബി രാജേഷ്‌
cancel

തിരുവനന്തപുരം: എൽ.ഡി ക്ലർക്ക്‌ റാങ്ക്‌ ലിസ്റ്റിലെ ഉദ്യോഗാർഥിയെ മനപൂർവം ഒഴിവാക്കാനായി ഒഴിവ്‌ റിപ്പോർട്ട്‌ ചെയ്യാൻ വൈകിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മന്ത്രി എം.ബി രാജേഷ്‌ അറിയിച്ചു. വാർത്ത ശ്രദ്ധയിൽപെട്ടയുടനെ ഈ വിഷയത്തിൽ റിപ്പോർട്ട്‌ തേടിയിരുന്നു. റാങ്ക് ലിസ്റ്റ് അവസാനിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പ് 2018 മാർച്ച്‌ 28ന്‌ എൻ.ജെ.ഡി ഒഴിവുകൾ ഉൾപ്പെടെ ഏതാനും എൽ.ഡി.സി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

ആറ് ജില്ലകളിലായി 12 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തത്. മാർച്ച്‌ 29,30 തീയതികൾ അവധി ദിനങ്ങളായിരുന്നു. 14 ജില്ലകളിലെയും ക്ലാർക്കുമാരുടെ നിയമന ചുമതലയുള്ള ഉദ്യോഗസ്ഥന്മാർ നിയമനത്തിനുള്ള നടപടി യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തിയാക്കുന്നതിന് ഈ ദിവസങ്ങളിൽ നടപടി സ്വീകരിച്ചിരുന്നു. വകുപ്പ് തലവന്റെ അനുമതി ലഭിക്കാൻ അദ്ദേഹത്തിന്റെ താമസസ്ഥലത്ത് പോയി രാത്രി 11.30നാണ്‌ ഒപ്പിടീച്ചത്‌.

തുടർന്ന് എല്ലാ ജില്ലാ ഓഫീസിലേക്കും 11.36 മുതൽ ഇമെയിൽ വഴി ഒഴിവ് റിപ്പോർട്ട് ചെയ്തിരുന്നു. കണ്ണൂർ ,ഏറണാകുളം ജില്ലകൾക്ക് അയക്കുന്നത് രാത്രി 12 നാണ്‌. കണ്ണൂരിൽ നിയമനം നൽകി, ഏറണാകുളത്ത് മെയിൽ കിട്ടിയസമയം 12 മണി നാലു സെക്കന്റ് ആണ് എന്ന് പറഞ്ഞ് പി.എസ്‌.സി നിയമനം നൽകിയില്ല. അയച്ച മെയിലിലെ സമയം 12 മണി എന്ന് വ്യക്തമാക്കുന്ന തെളിവുകളുണ്ട്‌.

2018 മാർച്ചിൽ റാങ്ക്‌ ലിസ്റ്റ്‌ അവസാനിക്കുന്നത്‌ പരിഗണിച്ച്‌ മികച്ച പ്രവർത്തനമാണ്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടത്തിയത്‌‌. അവധി ദിനത്തിൽ ഓഫീസിലെത്തിയും അർദ്ധരാത്രി വരെ ജോലിചെയ്തും ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യാൻ ശ്രദ്ധിച്ചു. ഇങ്ങനെ റിപ്പോർട്ട്‌ ചെയ്ത ഒഴിവുകളിൽ നിരവധി പേർ ആ കാലയളവിൽ തന്നെ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്‌. ഇതെല്ലാം പരിഗണിക്കുമ്പോൾ വ്യക്തമാകുന്നത്‌ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയില്ല എന്നാണ്‌.

ഈ ഇടപെടൽ നടത്തിയ ഉദ്യോഗസ്ഥരെ അപമാനിക്കാനും ഇകഴ്ത്തിക്കാട്ടുന്നതുമാണ്‌ വാർത്ത. ജോലി ലഭിക്കാതിരുന്ന ഉദ്യോഗാർഥിയുടെ ദുഖം മനസിലാക്കുന്നു. അതോടൊപ്പം തന്നെ ആത്മാർത്ഥമായി അർധരാത്രിയിലും അവധി ദിനത്തിലും ജോലി ചെയ്ത ഉദ്യോഗസ്ഥരെയും കാണണം. രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെ സർക്കാരിനെതിരെ വാർത്ത ചമയ്ക്കാനുള്ള നീക്കമാണ്‌ നടന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനമാകെ ശ്രദ്ധിക്കപ്പെട്ട നിലയിൽ റാങ്ക്‌ ഹോൾഡർമാരുടെ ശക്തമായ സമരം നടന്നത്‌ 2021 ജനുവരി ഫെബ്രുവരി മാസത്തിലാണ്‌. ഈ സമരത്തിൽ പങ്കെടുത്തതിന്‌, മൂന്ന് വർഷം മുൻപേ അവസാനിച്ച റാങ്ക്‌ ലിസ്റ്റിലെ ഉദ്യോഗാർഥിക്ക്‌ ജോലി നിഷേധിച്ചു എന്ന ആരോപണം ശുദ്ധ അസംബന്ധമാണ്‌. സർക്കാരിനെതിരെ മനപൂർവം ഉണ്ടാക്കിയെടുത്ത രാഷ്ട്രീയ ആരോപണം മാത്രമാണീ വാർത്ത എന്ന് ഇത്‌ അടിവരയിടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Exclusion of candidate from LD Clerk rank list: MB Rajesh says allegation baseless
Next Story