വ്യാജ മദ്യത്തിനെതിരെ ജാഗ്രത വേണമെന്ന് എക്സൈസ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വില കുറഞ്ഞ മദ്യത്തിന് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വ്യാജ മദ്യത്തിനെതിരെ ജാഗ്രത വേണമെന്ന് എക്സൈസിെൻറ മുന്നറിയിപ്പ്. സ്പിരിറ്റ് വിലയിലുണ്ടായ വർധനവാണ് ക്ഷാമത്തിന് കാരണം. മുൻ അബ്കാരി കേസുകളിലെ പ്രതികളെ നിരീക്ഷിക്കാനും വ്യാജവാറ്റ് നേരത്തെ ഉണ്ടായിരുന്ന സ്ഥലങ്ങളിൽ പരിശോധന ശക്തമാക്കാനും എക്സൈസ് കമീഷണർ നിർദേശം നൽകി.
കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്ത് പലയിടത്തും ബാറുകളിലും ബിവറേജസ് ഔട്ട്ലെറ്റുകളിലും വിലകുറഞ്ഞ മദ്യം കിട്ടാനില്ല. വിലകൂടിയ ബ്രാൻഡുകൾ മാത്രമാണ് പലയിടത്തുമുള്ളത്. ഒരു മാസം മുമ്പ് വരെ ഒരു ലിറ്റർ സ്പിരിറ്റ് കേരളത്തിലെത്തുമ്പോഴുള്ള വില ലിറ്ററിന് 53 രൂപ വരെയായിരുന്നു. ഇപ്പോഴത് 70 രൂപക്ക് മുകളിലായി.
മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിൽ സ്പിരിറ്റെത്തുന്നത്. അവിടെയുള്ള കമ്പനികൾ വില കൂട്ടിയതാണ് തിരിച്ചടിയായത്. തീരെ വിലകുറഞ്ഞ മദ്യത്തിന് മാത്രമാണ് ക്ഷാമം ഉള്ളതെന്നാണ് ബെവ്കോയുടെ വിശദീകരണം. അതേസമയം വിലകൂട്ടണമെന്നാവശ്യപ്പെട്ട് വിലകുറഞ്ഞ മദ്യം ഉൽപാദിപ്പിക്കുന്ന കമ്പനികൾ സർക്കാറിനെ സമീപിച്ചിട്ടുണ്ട്.