Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎക്സാലോജിക് കേസ്:...

എക്സാലോജിക് കേസ്: വീണയെ എട്ടര മണിക്കൂർ ചോദ്യം ചെയ്ത് ഇ.ഡി; ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കും

text_fields
bookmark_border
എക്സാലോജിക് കേസ്: വീണയെ എട്ടര മണിക്കൂർ ചോദ്യം ചെയ്ത് ഇ.ഡി; ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കും
cancel

കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ ടി. വീണയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പി.എം.എൽ.എ) പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ശാസ്ത്രീയ തെളിവുകളുടെയും മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യൽ എട്ടര മണിക്കൂർ നീണ്ടു. കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നറിയാനുള്ള ചോദ്യം ചെയ്യലിന് ഡൽഹിയിൽ നിന്നുള്ള ഇ.ഡി ഉദ്യോഗസ്ഥർ വലിയ മുന്നൊരുക്കം നടത്തിയിരുന്നു. ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനൊപ്പം ബുധനാഴ്ച രാവിലെ പത്തരയോടെയാണ് വീണ ഇ.ഡിയുടെ കൊച്ചി ഓഫിസിൽ ഹാജരായത്. റിയാസ് പിന്നീട് തിരിച്ചുപോയി.

ചോദ്യം ചെയ്യലിനുശേഷം രാത്രി 7.50ഓടെയാണ് വീണ മടങ്ങിയത്. വീണ ഹാജരാകുന്നത് കണക്കിലെടുത്ത് പനമ്പിള്ളി നഗറിലെ ഇ.ഡി ഓഫിസ് പരിസരത്ത് കേന്ദ്ര സേനയും കേരള പൊലീസും ചേർന്ന് വൻ സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് പിണറായി വിജയന്റെ വസതിയിൽ പരിശോധനക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് മുമ്പില്ലാത്തവിധം സുരക്ഷ ശക്തമാക്കിയത്. രാവിലെ മുതൽ മാധ്യമപ്രവർത്തകരുടെ വൻ പട ഇ.ഡി ഓഫിസിനു മുന്നിൽ നിലയുറപ്പിച്ചിരുന്നു. എന്നാൽ, രാവിലെ അകത്തേക്ക് കയറുമ്പോഴോ മടങ്ങുമ്പോഴോ വീണയുടെ പ്രതികരണമെടുക്കാൻ മാ‍ധ്യമങ്ങൾക്ക് സാധിച്ചില്ല.

ഈമാസം 12ന് കൊച്ചി ഓഫിസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ഇ.ഡി വീണക്കു നോട്ടിസ് അയച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങൾ അറിയിച്ചതിനെ തുടർന്നാണ് ഇന്ന് ഹാജരാകാൻ നിർദേശിച്ചത്. ശക്തമായ സുരക്ഷയാണ് ഇ.ഡി ഓഫിസിൽ ഒരുക്കിയിരുന്നത്. ആവശ്യമെങ്കിൽ വീണയെ ഇ.ഡി വീണ്ടും വിളിപ്പിക്കും. സി.എം.ആർ.എൽ-എക്സാലോജിക് കേസിൽ കരിമണൽ കമ്പനിയുടെ ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ്. കർത്ത, മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ, കർത്തയുടെ ഭാര്യയും സി.എം.ആർ.എൽ, എംപവർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ്സ് എന്നിവയുടെ ഡയറക്ടറുമായ ജയ എസ്. കർത്ത എന്നിവരെ ഇ.ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു.

ടി. വീണയുടെ ഉടമസ്ഥതയിലുള്ള ഐ.ടി കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസിന് (Exalogic Solutions) സ്വകാര്യ കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിന് വഴിവിട്ട രീതിയിൽ പണം നൽകി എന്നതാണ് കേസിന്റെ ആധാരം. 2017 നും 2020 നും ഇടയിൽ വീണാ വിജയനും അവരുടെ കമ്പനിക്കും സി.എം.ആർ.എൽ 1.72 കോടി രൂപ നൽകിയതായി ആദായനികുതി വകുപ്പിന്റെ തർക്കപരിഹാര ബോർഡ് കണ്ടെത്തുകയായിരുന്നു.

എക്സാലോജിക് കമ്പനി സി.എം.ആർ.എല്ലിന് യാതൊരുവിധ സോഫ്റ്റ്‌വെയർ അല്ലെങ്കിൽ കൺസൾട്ടൻസി സേവനങ്ങളും നൽകിയിട്ടില്ലെന്നും, എന്നാൽ ബാങ്ക് അക്കൗണ്ടുകൾ വഴി കൃത്യമായി പണം കൈമാറിയിട്ടുണ്ടെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തി. ഈ തുക കള്ളപ്പണനിരോധന നിയമപ്രകാരം ‘കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണ’ത്തിന്റെ പരിധിയിൽ‍ വരുമെന്നാണ് ഇ.ഡിയുടെ വാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Veena VijayanED summonsCMRL CaseExalogic Company
News Summary - Exalogic case: Veena's interrogation complete
Next Story