എന്നെ കൊന്നുകളഞ്ഞാലും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കണക്ട് ചെയ്യാന്‍ ഒന്നും കിട്ടില്ല- പി.എസ് പ്രശാന്ത്
text_fieldsതിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി തന്നെ കണക്ട് ചെയ്യാൻ പലരും ശ്രമിക്കുന്നുണ്ടെന്നും അയാളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും പ്രശാന്ത് പറഞ്ഞു. ദേവസ്വം ബോര്‍ഡ് യോഗത്തിന് മുന്നോടിയായി മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേവസ്വം ബോര്‍ഡിനെ കുടുക്കാനാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ശ്രമിച്ചത്. സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കാതെ സ്വര്‍ണപ്പാളികള്‍ കൊണ്ടു പോയതില്‍ വീഴ്ച പറ്റിയിട്ടുണ്ട്. എല്ലാ നടപടി ക്രമങ്ങളും പാലിച്ചിട്ടുണ്ടെങ്കിലും സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കാതിരുന്നത് വീഴ്ചയായി തന്നെയാണ് കാണുന്നത്. എസ്.ഐ.ടി അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്.
കോടതിയുടെ നീരീക്ഷണത്തിലായതുകൊണ്ട് അത് കൃത്യമായി കണ്ടെത്തുമെന്ന് ഉറപ്പുണ്ട്. ഉന്നതര്‍ പങ്കാളികളായുണ്ടെങ്കില്‍ അന്വേഷണസംഘം കണ്ടെത്തുമെന്നും യഥാര്‍ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നും പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
എന്നെകൂടി എങ്ങനെ കണക്റ്റ് ചെയ്യാമെന്ന് മാധ്യമങ്ങള്‍ ചിന്തിക്കുകയാണ്. നിങ്ങള്‍ ഇനി കൊന്നുകളഞ്ഞാലും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി എന്നെ കണക്റ്റ് ചെയ്യാനുള്ള ഒന്നും കിട്ടില്ല. അങ്ങനെ ഒരുബന്ധം ഞാനും അയാളും തമ്മില്‍ ഇല്ല. ബോര്‍ഡിന്റെ കാലാവധി തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. കുറ്റവാളികളാണെന്ന് കണ്ടെത്തിയാല്‍ വിരമിച്ചവരുടെ ആസ്തി ഉള്‍പ്പടെ കണ്ടെത്താന്‍ കഴിയമോയെന്നത് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

