ഇ.എസ്.എ; ജനവാസ മേഖലകൾ പൂർണമായി ഒഴിവാക്കാൻ ആവശ്യം ശക്തം
text_fieldsഈരാറ്റുപേട്ട: പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ (ഇ.എസ്.എ) അതിർത്തി നിർണയിച്ചുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കിയ സാഹചര്യത്തിൽ മലയോര മേഖലകളിൽ ആശങ്ക ശക്തമാകുന്നു. ജില്ലയിൽ കൂട്ടിക്കൽ, പൂഞ്ഞാർ തെക്കേക്കര, മേലുകാവ്, തീക്കോയി വില്ലേജുകളാണ് നിർദിഷ്ട പരിസ്ഥിതിലോല മേഖലയുടെ പരിധിയിൽ ഉൾപ്പെട്ടിരിക്കുന്നത്.
അന്തിമ വിജ്ഞാപനത്തിലും ഈ വില്ലേജുകൾ ഉൾപ്പെടുന്നപക്ഷം ഭാവിയിൽ ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന നിയന്ത്രണങ്ങൾ നിലവിൽ വരുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. വീടുകളുടെ നിർമാണവും അറ്റകുറ്റപ്പണികളും റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനവും കൃഷിയും വ്യാപാര-വ്യവസായ പ്രവർത്തനങ്ങളും നിയന്ത്രണങ്ങൾക്ക് വിധേയമാകാനുള്ള സാധ്യതയാണ് ആശങ്കക്ക് കാരണം. പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെങ്കിലും പതിറ്റാണ്ടുകളായി ജനങ്ങൾ താമസിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന ജനവാസ കേന്ദ്രങ്ങളെ ഇ.എസ്.എ പരിധിയിൽ ഉൾപ്പെടുത്തരുതെന്നാണ് ആവശ്യം. ജനവാസമേഖലകൾ പൂർണമായും ഒഴിവാക്കിയായിരിക്കണം അന്തിമ അതിർത്തി നിർണയിക്കേണ്ടതെന്നും ആവശ്യമുയരുന്നു.
കൂട്ടിക്കൽ, പൂഞ്ഞാർ തെക്കേക്കര, മേലുകാവ്, തീക്കോയി മേഖലകളിൽ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളും പൊതുസ്ഥാപനങ്ങളും റോഡുകളും ഉൾപ്പെടെ നിരവധി മനുഷ്യജീവിത കേന്ദ്രങ്ങളുണ്ട്. ഇവയെ ഇ.എസ്.എയുടെ കടുത്ത നിയന്ത്രണങ്ങളിൽ ഉൾപ്പെടുത്തുന്നത് പ്രദേശത്തിന്‍റെ ഭാവി വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. വീടുകളുടെ പുനർനിർമാണം, അറ്റകുറ്റപ്പണി, പുതിയ വീടുകളുടെ നിർമാണം, റോഡുകളുടെ വികസനം, കുടിവെള്ള പദ്ധതികൾ, വൈദ്യുതി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവക്ക് ഭാവിയിൽ നിയന്ത്രണങ്ങൾ നേരിടേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പരിസ്ഥിതി സംരക്ഷണവും ജനങ്ങളുടെ അവകാശ സംരക്ഷണവും ഒരു പോലെ ഉറപ്പാക്കുന്ന സമീപനമാണ് വേണ്ടത്. ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കി വനവും യഥാർഥ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളും മാത്രം ഇ.എസ്.എ പരിധിയിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പ് സംസ്ഥാന സർക്കാർ വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തണമെന്നും കേന്ദ്രത്തിന് ആവശ്യമായ നിർദേശങ്ങളും എതിർപ്പുകളും സമർപ്പിക്കണമെന്നും ആവശ്യമുയരുന്നു. എം.പി, എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
ഓവാലിയുടെ അനുഭവം ആവർത്തിക്കാതിരിക്കാൻ ഇപ്പോഴേ ജാഗ്രത വേണമെന്നാണ് മലയോര ജനതയുടെ ആവശ്യം. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനൊപ്പം മനുഷ്യന് സ്വസ്ഥമായി ജീവിക്കാനും കൃഷി ചെയ്യാനും വീടുവെക്കാനും വികസന പ്രവർത്തനങ്ങൾ നടത്താനുമുള്ള അവകാശവും സംരക്ഷിക്കപ്പെടണം.
ഇ.എസ്.എ വിഷയത്തിൽ കേരള സർക്കാർ കൃത്യമായ മന്ത്രിസഭ തീരുമാനമാണ് എടുത്തിട്ടുള്ളത്. വനമായി നിലനിൽക്കുന്ന പ്രദേശങ്ങൾ വനമായിതന്നെ നിലനിർത്തുകയും ബാക്കിയുള്ള 98 വില്ലേജുകളെ ഇ.എസ്.എ പരിധിയിൽനിന്ന് ഒഴിവാക്കണമെന്നുമാണ് സർക്കാർ നിലപാട്. ഇതിന്റെ ഭാഗമായി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മൂന്ന് വില്ലേജുകളെയും പാലാ നിയോജക മണ്ഡലത്തിലെ ഒരു വില്ലേജിനെയും ഇ.എസ്.എ പരിധിയിൽനിന്ന് ഒഴിവാക്കണമെന്നാണ് സർക്കാർ തീരുമാനം.
അഡ്വ. എം.ജെ. സെബാസ്റ്റ്യൻ (പൂഞ്ഞാർ എം.എൽ.എ)
പൂഞ്ഞാർ തെക്കേക്കര വില്ലേജ് പൂർണമായും ജനവാസ മേഖലയാണ്. ഒരിഞ്ച് വനഭൂമി പോലുമില്ല. അതിനാൽ പൂഞ്ഞാർ തെക്കേക്കര വില്ലേജിനെ പൂർണമായും ഇ.എസ്.എ പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി ശക്തമായി ആവശ്യപ്പെടുന്നു.
മിനർവ മോഹൻ (പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)
പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ പ്രഖ്യാപനത്തിൽ ജനവാസ മേഖലകളിൽ ഒരു നിയന്ത്രണവും ഏർപ്പെടുത്തരുത്. ഒഴിവാക്കേണ്ട സാഹചര്യം വ്യക്തമായ കാരണങ്ങൾ സഹിതം ചൂണ്ടിക്കാട്ടി മുൻ സർക്കാർ കേന്ദ്ര സർക്കാറിന് വിശദമായ മറുപടി സമർപ്പിച്ചതാണ്. ഇപ്പോൾ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിൽനിന്ന് നമ്മുടെ മേഖലയെ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുന്നതിൽനിന്ന് ഒഴിവാക്കാൻ ശക്തമായ പ്രതിഷേധവും സമ്മർദവും ആവശ്യമാണ്. ഇതിനായി ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും പൊതുസമൂഹവും ഒറ്റക്കെട്ടായി കൂട്ടായ പരിശ്രമം നടത്തണം.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ (പൂഞ്ഞാർ മുൻ എം.എൽ.എ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

