ഇ.പി.എഫ് പെൻഷൻ: കോടതി വിധി നടപ്പാക്കാൻ അഖിലേന്ത്യ പ്രക്ഷോഭം
text_fieldsകണ്ണൂർ: വിരമിക്കുേമ്പാഴുള്ള ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷൻ ഇ.പി.എഫ്.ഒ നൽകണമെന്ന കേരള ഹൈകോടതി വിധി മുഴുവൻ ജീവനക്കാർക്കും ദേശീയതലത്തിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാതലത്തിൽ പ്രക്ഷോഭം നടത്താൻ ബംഗളൂരു ചന്ദ്രശേഖർ ആസാദ് സ്റ്റേഡിയത്തിൽ നടന്ന സമ്മേളനം തീരുമാനിച്ചു. കഴിഞ്ഞ രണ്ടുവർഷമായി സുപ്രീംകോടതിയിൽ നിയമയുദ്ധത്തിന് നേതൃത്വം നൽകുന്ന ഒാൾ ഇന്ത്യ ഇ.പി.എഫ് 95 പെൻഷനേഴ്സ് സംഘർഷസമിതി സംഘടിപ്പിച്ച സമ്മേളനം കേരളത്തിലെ വിധി ഉയർത്തി മുഴുവൻ തൊഴിലാളികൾക്കും പെൻഷൻ നടപ്പാക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചു. കേരളത്തിൽനിന്ന് മിൽമ തുടങ്ങിയ സ്ഥാപനങ്ങളിൽനിന്ന് വിരമിച്ചവരുടെ ട്രേഡ് യൂനിയൻ പ്രതിനിധികളുൾപ്പെടെ ദക്ഷിണേന്ത്യയിൽനിന്നുള്ള 4000ത്തോളം പേർ സമ്മേളനത്തിൽ പെങ്കടുത്തു.
കർണാടക, തമിഴ്നാട്, ഗോവ, ആന്ധ്ര സംസ്ഥാനങ്ങളിൽ നിലവിലുള്ള പ്രക്ഷോഭസമിതികൾക്ക് പുറമെ മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ ആരംഭിക്കാനിരിക്കുന്ന പ്രക്ഷോഭസമിതികളുടെ പ്രതിനിധികളും പെങ്കടുത്തു. പെൻഷൻ നടപ്പാക്കുന്നതിനുവേണ്ടിയുള്ള സമരം ദേശവ്യാപകമാക്കുമെന്ന് സമ്മേളനം ഉദ്ഘാടനംചെയ്ത സംഘടനയുടെ ദേശീയ അധ്യക്ഷൻ കമാൻഡർ അശോക് റാവത്ത് പറഞ്ഞു. കേന്ദ്രസർക്കാറിൽ രാഷ്ട്രീയസമ്മർദം നടത്തണമെന്നാവശ്യപ്പെട്ട് എം.പിമാരുടെ വീടിന് മുന്നിൽ നവംബർ ഏഴിന് ധർണയോടെയാണ് പ്രക്ഷോഭം തുടങ്ങുക. നവംബർ 25 മുതൽ ഡിസംബർ മൂന്നുവരെ പി.എഫ് മേഖല ഓഫിസുകളുടെ മുന്നിൽ നിരാഹാരസമരം നടത്തും.
ഡിസംബർ അഞ്ചിന് മുഴുവൻ സംസ്ഥാനങ്ങളിലെയും പെൻഷൻകാർ ഡൽഹി ജന്തർമന്തറിൽ നിരാഹാരസത്യഗ്രഹമിരിക്കും. ഏഴിന് അനിശ്ചിതകാല നിരാഹാരസമരവുമാരംഭിക്കും. പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നൽകിയ നിവേദനത്തിന് അനുകൂലമായ നടപടി ഡിസംബർ 31നകമുണ്ടാകണമെന്നാണ് ആവശ്യം. ഉയർന്ന പെൻഷൻ തീരുമാനമുണ്ടായില്ലെങ്കിൽ പാർലമെൻറ് തെരഞ്ഞെടുപ്പിൽ 67 ലക്ഷം പെൻഷൻകാരും അവരുടെ ആശ്രിതരായ മൂന്നരക്കോടി കുടുംബങ്ങളും വോെട്ടടുപ്പ് ബഹിഷ്കരിക്കുന്നതിന് രംഗത്തിറങ്ങുമെന്നും സമ്മേളനം മുന്നറിയിപ്പു നൽകി. മിനിമം പെൻഷൻ 7500 രൂപയാക്കുന്നതിനുള്ള കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുക, 2014 സെപ്റ്റംബർ ഒന്നിനുശേഷം വിരമിച്ചവർക്കും ഉയർന്ന പെൻഷൻ നടപ്പാക്കണമെന്ന കേരള ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ ഉത്തരവിറക്കുക, ആർ.ഒ.സിയും കമ്യൂേട്ടഷനും പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
ഇ.പി.എഫ് പെന്ഷന്: തൊഴില്‍മന്ത്രി കേന്ദ്രത്തിന് കത്തയച്ചു
തിരുവനന്തപുരം: എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് പെന്‍ഷനുമായി ബന്ധപ്പെട്ട് ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണെമന്നാവശ്യപ്പെട്ട് മന്ത്രി ടി.പി. രാമകൃഷ്ണന് കേന്ദ്രതൊഴില്‍ മന്ത്രാലയത്തിന് കത്തയച്ചു. വിധിക്കെതിരെ അപ്പീല്‍ നൽകാനുള്ള നീക്കം തൊഴിലാളികളുടെ താല്പര്യത്തിനെതിരാണെന്ന് കേന്ദ്രമന്ത്രി സന്തോഷ്കുമാര്‍ ഗംഗ്വാറിന് അയച്ച കത്തില്‍ മന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.