തനിക്കെതിരെ ഗൂഢാലോചന നടത്തുന്നവരെ അറിയാമെന്ന് ഇ.പി. ജയരാജൻ
text_fieldsതിരുവനന്തപുരം: തനിക്കെതിരെ ഗൂഢാലോചന നടത്തുന്നവരെ അറിയാമെന്നും പറയേണ്ട സമയത്ത് പേര് പറയുമെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. സി.പി.എം സെക്രട്ടേറിയറ്റ് യോഗശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിസോർട്ട് വിവാദത്തിൽ തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നും സംസ്ഥാന സമിതിയിൽ ഇ.പി. ജയരാജൻ ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിഷേധിച്ചതിന് പിന്നാലെയാണ് ജയരാജന്‍റെ പ്രതികരണം.
എന്നാൽ, ഗൂഢാലോചന പാർട്ടിക്ക് പുറത്താണോ എന്ന ചോദ്യത്തിന് അത് എന്റെ അഭിപ്രായമായി എഴുതേണ്ടതില്ലെന്നായിരുന്നു ഇ.പി. ജയരാജന്‍റെ മറുപടി. ഗൂഢാലോചന നടത്തുന്നത് ആരാണെന്ന് ഇപ്പോൾ പറയുന്നതിന് തടസ്സമൊന്നുമില്ല. എങ്കിലും പറയേണ്ടതില്ലെന്ന് തോന്നുന്നതിനാൽ പറയുന്നില്ല. മാധ്യമരംഗത്തുള്ളവരോട് ചോദിച്ചാൽ തന്നെ അത് മനസ്സിലാക്കാൻ കഴിയും.
വൈദേകം റിസോർട്ടിൽ ആദായ നികുതി റെയ്ഡ് നടന്നിട്ടില്ല. വ്യവസായ സംരംഭകരെ സഹായിക്കാൻ സാധ്യമായത് ചെയ്തുകൊടുക്കുന്ന ആളാണ് ഞാൻ. അതുകൊണ്ടുകൂടിയാണ് സ്വന്തം ജില്ലയിലെ സ്ഥാപനത്തിലെ കാര്യം അന്വേഷിച്ചത്. ഞാൻ എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമല്ല. ജാഥ ടീമിനെയും ലീഡറെയും പാർട്ടിയാണ് നിശ്ചയിച്ചത്. എല്ലാവരും ജാഥയുടെ ഭാഗമല്ല. ജാഥയിൽ പങ്കെടുക്കില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. എന്നോട് മാത്രം ചോദിക്കുന്നത് എന്തിനാണ്. ചിലർ എന്നെ ടാർജറ്റ് ചെയ്യുകയാണെന്നും ഇ.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

