ഹൈകോടതി ഇടപെട്ടതോടെ അരിക്കൊമ്പൻ വിഷയം ആകെ കുഴഞ്ഞു മറിഞ്ഞു -ഇ.പി ജയരാജൻ
text_fieldsതിരുവനന്തപുരം: ഹൈകോടതി ഇടപെട്ടതോടെ അരിക്കൊമ്പൻ വിഷയം ആകെ കുഴഞ്ഞു മറിഞ്ഞുവെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ ഇത്രയും പ്രശ്നം ഉണ്ടാകില്ലായിരുന്നു. വിഷയം പൂർണമായും കോടതി സംസ്ഥാന സർക്കാറിന് വിട്ടുകൊടുക്കണമായിരുന്നു. കോടതി ഇടപെടലിൽ ജനങ്ങളിൽ നിന്ന് വിമർശനം ഉയരുന്നുണ്ടെന്നും ഇ.പി ജയരാജൻ പറഞ്ഞു.
ലോകായുക്തയെ എൻ.കെ പ്രേമചന്ദ്രൻ എം.പി വിമർശിച്ചത് ഇടുങ്ങിയ ചിന്തയിൽ നിന്നാണെന്ന് ജയരാജൻ കുറ്റപ്പെടുത്തി. ഇഫ്താർ പരിപാടി സാഹോദര്യം പങ്കിടുന്ന പരിപാടിയാണ്. പ്രതിപക്ഷ നേതാക്കളും പങ്കെടുത്തിരുന്നു. പദവി വഹിക്കുന്നവർ പങ്കെടുക്കരുതെന്ന് പറയുന്നത് ഉചിതമല്ല. മുഖ്യമന്ത്രിയോടുള്ള വിരോധം തീർക്കാൻ ഇത്തരം നിലപാട് ശരിയല്ലെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഇടുക്കിയിലെ ചിന്നക്കനാലിൽ ദുരിതം തീർക്കുന്ന കാട്ടാന അരിക്കൊമ്പനെ പാലക്കാട് പറമ്പിക്കുളത്ത് എത്തിക്കുന്നതിനെതിരെ സർവകക്ഷി സമരസമിതി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്. മുതലമട പഞ്ചായത്തിൽ രാവിലെ ആറ് മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ ആചരിക്കുന്നത്. അത്യാവശ്യ ആതുരസേവന വാഹനങ്ങൾ ഒഴികെ മറ്റു വാഹനങ്ങൾ സർവിസ് നടത്തരുതെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
വ്യാപാര സ്ഥാപനങ്ങളും മറ്റു വ്യവസായ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുമെന്ന് സമരക്കാർ അറിയിച്ചു. സി.പി.ഐ, കോൺഗ്രസ്, ബി.ജെ.പി, ജനതാദൾ, മുസ്‍ലിം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാർട്ടികളാണ് സർവകക്ഷി സമരസമിതിയിലുള്ളത്. സി.പി.എം ഹർത്താൽ നിന്ന് മാറിനൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.