ഇ.പി. ജയരാജന്‍റെ ആത്മകഥ; ഡി.സി. ബുക്സിനെതിരെ കേസ്
text_fieldsതിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍റെ ആത്മകഥ ചോർന്ന സംഭവത്തിൽ ഡി.സി. ബുക്സിനെതിരെ കേസെടുത്തു. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ഡി.സി. ബുക്സിന്റെ മുൻ പബ്ലിക്കേഷൻ വിഭാഗം മേധാവി എ.വി. ശ്രീകുമാറാണ് ഒന്നാം പ്രതി. ബി.എൻ.എസ് 316, 318 വകുപ്പുകള്‍, ഐ. ടി ആക്ട് 79 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ഡി.സി. ബുക്സ് ഉടമ രവി ഡി.സിയെയും ചോദ്യം ചെയ്യും.
പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ പരാതിവേണ്ടെന്നും നിലവിലെ പരാതിയിൽ കേസെടുക്കാമെന്നുമാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ നിർദേശം. കട്ടൻ ചായയും പരിപ്പ്‍വടയും എന്ന പേരിലുള്ള ആത്മകഥയാണ് ചോർന്നത്.
വയനാട്-ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിവസം ഇ.പിയുടെ ആത്മകഥ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് വൻ വിവാദമായിരുന്നു. ഇത് തന്‍റെ ആത്മകഥയല്ലെന്ന് ഇ.പി പരസ്യ നിലപാടെടുത്തതോടെ വിവാദം മുറുകി.
ഇ.പിയുടെ പരാതിയിൽ കോട്ടയം എസ്.പി നടത്തിയ അന്വേഷണത്തിലാണ് ആത്മകഥാ ഭാഗം ചോർന്നത് ഡി.സി. ബുക്സിൽ നിന്നാണെന്ന് കണ്ടെത്തിയത്. പക്ഷെ ഇ.പിയുടെ ആത്മകഥാ ഭാഗം ഇ.പി അറിയാതെ എങ്ങിനെ ഡി.സിയിൽ എത്തി എന്നതിനെ കുറിച്ച് കൃത്യമായ അന്വേഷണം നടക്കേണ്ടതുണ്ട്. ഗൂഡാലോചനയുണ്ടെന്നാണ് തുടക്കം മുതൽ ഇ.പി. ജയരാജന്റെ വാദം. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നാളിതുവരെയുള്ള തന്റെ ജീവിതത്തെ കുറിച്ചുള്ള ആത്മകഥ ഉടൻ പുറത്തിറക്കുമെന്ന് ഇ.പി ജയരാജൻ പറഞ്ഞു. അതിന്റെ പേര് കട്ടൻ ചായയും പരിപ്പ് വടയും എന്നാവില്ലെന്ന് ജയരാജൻ നേരത്തെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

