യുവതീപ്രവേശനം: ഗത്യന്തരമില്ലാതെ സർക്കാറിന്‍റെ മലയിറക്കം
text_fieldsതിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിച്ച നിലപാടിൽനിന്ന് ദേവസ്വം ബോർഡും സർക്കാറും മലയിറങ്ങുന്നത് നിൽക്കക്കള്ളിയില്ലാതെ. 2019 ലോക്സഭ തെരഞ്ഞെടുപ്പ് തിരിച്ചടി മുതൽ തുടങ്ങിയ തിരിച്ചറിവിന്‍റെ പരിസമാപ്തിയാണ് ആചാര സംരക്ഷണത്തെ അനുകൂലിച്ച് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. 2018ലെ കോടതിവിധിക്ക് പിന്നാലെ വൈക്കം സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം എന്നിവയുടെ തുടർച്ചയായി ശബരിമല യുവതീപ്രവേശനത്തെ അടയാളപ്പെടുത്തുകയും അതിനായി നവോത്ഥാന സമിതിയും വനിതാമതിലും സജ്ജമാക്കുകയും ചെയ്ത സർക്കാറാണ് നിലനിൽപിനായി നിലപാട് മാറ്റാൻ നിർബന്ധിതമായത്. സ്വർണക്കൊള്ളയും അയ്യപ്പസംഗമത്തിലെ ക്രമക്കേട് ആരോപണങ്ങളും പൊള്ളുന്ന ചോദ്യങ്ങളാകുന്ന പശ്ചാത്തലത്തിൽ, യുവതീപ്രവേശനത്തിലെ പിടിവാശി അടിത്തറയിളക്കുമെന്ന് സി.പി.എം തിരിച്ചറിഞ്ഞു.
2018ൽ കോടതി വിധി വന്നയുടൻ അത് നടപ്പാക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥമാണെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. എന്നാൽ, 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ ഒന്നൊഴികെ ബാക്കിയെല്ലാ സീറ്റും കൈവിട്ടതോടെ യുവതീപ്രവേശനത്തെ അനുകൂലിച്ചതിന്‍റെ രാഷ്ട്രീയ പ്രഹരശേഷി സി.പി.എമ്മും സർക്കാറും തിരിച്ചറിഞ്ഞുതുടങ്ങി. പിന്നാലെ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഖേദപ്രകടനത്തോടെയാണ് തിരുത്തലിന് തുടക്കമിടുകയും ചെയ്തു. 2018ൽ ശബരിമലയിൽ നടന്ന സംഭവങ്ങൾ ‘എല്ലാവരെയും വേദനിപ്പിച്ചു’ എന്നും അത് ‘ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു’ എന്നുമായിരുന്നു കടകംപള്ളിയുടെ പരാമർശങ്ങൾ. 2022ൽ ഇരുസംബന്ധിച്ച് കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു. 2025 സെപ്റ്റംബറിൽ പമ്പയിൽ നടന്ന അയ്യപ്പ സംഗമം, സി.പി.എമ്മിന്റെ ശബരിമല നിലപാട് മാറ്റം അടിവരയിട്ടു. ഇപ്പോൾ പ്രഖ്യാപനവും. പാർട്ടി എന്ന നിലയിൽ യുവതീപ്രവേശന വിഷയത്തിൽ വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും സർക്കാറും പാർട്ടിയും രണ്ടും രണ്ടാണെന്നും എല്ലാ പാർട്ടിനിലപാടുകളും സർക്കാറിന് തുടരാനാകില്ലെന്നുമുള്ള ന്യായീകരണമാകും നേതൃത്വം മുന്നോട്ടുവെക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

