കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. ശനിയാഴ്ച ഉച്ചക്കുശേഷമാണ് ശിവശങ്കര്‍ കൊച്ചിയിലെ ഇ.ഡി ഓഫിസിലെത്തിയത്. സ്വര്‍ണക്കടത്ത് കേസില്‍ രണ്ടാം തവണയാണ് ഇദ്ദേഹത്തെ എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്യുന്നത്.
ആഗസ്റ്റ് ഏഴിനാണ് നേരത്തെ ചോദ്യം ചെയ്തത്. അന്ന് നൽകിയ മറുപടികളിൽ വൈരുധ്യമുണ്ടെന്ന വിലയിരുത്തലിലാണ് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. വെള്ളിയാഴ്ച ശിവശങ്കറിനോട് ചോദ്യം ചെയ്യലിന് എത്താൻ ആവശ്യപ്പെട്ടെങ്കിലും ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ സമയം അനുവദിക്കണമെന്ന് അഭ്യർഥിച്ചിരുന്നു.
കേസിലെ പ്രതിയായ സ്വപ്നയുടെ മൊഴിയിൽനിന്ന് കിട്ടിയ നിര്‍ണായക വിവരങ്ങൾ അനുസരിച്ചാണ് എം. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ദേശീയ അന്വേഷണ ഏജൻസിക്കും കസ്റ്റംസിനും പിന്നാലെയാണ് എൻഫോഴ്മെൻറ് ഡയറക്ടറേറ്റും ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.