ഹജ്ജിന് പരിസമാപ്തി; മുഴുവൻ ഹാജിമാരും ഇന്ന് മടങ്ങും
text_fieldsരണ്ടാംദിവസത്തെ കല്ലേറ് കർമത്തിലേർപ്പെട്ട ഹാജിമാർ
മക്ക: പിശാചിനെതിരെ പ്രതീകാത്മകമായി അവസാന കല്ലേറ് കർമവും പൂർത്തിയാക്കി ഈ വർഷത്തെ ഹജ്ജിന് ഇന്ന് പരിസമാപ്തിയാകും. ഹജ്ജിലെ സുപ്രധാന കർമങ്ങളെല്ലാം തീർന്നതോടെ വെള്ളിയാഴ്ച വൈകീട്ട് മുതൽ തന്നെ ഹാജിമാർ മിനയിൽനിന്നും മടങ്ങിത്തുടങ്ങി.അവശേഷിക്കുന്ന ഹാജിമാരാണ് ജംറ സ്തൂപങ്ങളിൽ കല്ലേറ് പൂർത്തിയാക്കി മിന താഴ്വാരം വിടുക. ഹജ്ജ് കർമങ്ങൾക്ക് വിരാമമായതോടെ തീർഥാടകര്‍ വിടവാങ്ങൽ ത്വവാഫ് പൂർത്തിയാക്കി വിശുദ്ധ മക്കയോട് വിട പറഞ്ഞു തുടങ്ങി.
ഇന്ത്യയിൽ നിന്നെത്തിയ പകുതിയിലധികം തീർഥാടകരും വെള്ളിയാഴ്ച തന്നെ മിനയിൽ നിന്ന് ദുൽഹജ്ജ് 12 ലെ കല്ലേറ് പൂർത്തിയാക്കി അസീസിയിലെ ക്യാമ്പിലേക്ക് മടങ്ങിയിരുന്നു. വെള്ളിയാഴ്ച്ച രാത്രി മിനയിൽ തങ്ങാനുള്ള സൗകര്യവും ഹജ്ജ് ഏജൻസികൾ ഒരുക്കിയിരുന്നു. ബാക്കിവരുന്ന മുഴുവൻ തീർഥാടകരും ശനിയാഴ്ച വൈകുന്നേരത്തോടെ താമസസ്ഥലങ്ങളിൽ തിരിച്ചെത്തും. തിരക്കൊഴിവാക്കാൻ ഹജ്ജ് മന്ത്രാലയം ഓരോ സർവിസ് കമ്പനിക്കും മിനയിൽനിന്ന് മടങ്ങുന്നതിന് പ്രത്യേക സമയം അനുവദിച്ചിരുന്നു.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയിൽ എത്തിയ മലയാളി ഹാജിമാർ ഭൂരിഭാഗവും ചൊവ്വാഴ്ച കർമം പൂർത്തിയാക്കിയാവും മടങ്ങുക. ഹജ്ജിലെ ത്വവാഫും സഫ മർവ കുന്നുകൾക്കിടയിലെ പ്രയാണവും നേരത്തേ പൂർത്തീകരിക്കാത്ത മലയാളി തീർഥാടകർ താമസസ്ഥലങ്ങളിൽ തിരിച്ചെത്തിയതിനുശേഷമാകും നിർവഹിക്കുക. സ്വകാര്യ ഗ്രൂപ്പുകളിലെത്തിയ മലയാളി ഹാജിമാർ അധികവും മൂന്നു ദിവസത്തെ കല്ലേറ് കർമം പൂർത്തീകരിച്ച് ഇന്ന് വൈകുന്നേരത്തോടെയാണ് തിരിച്ചെത്തുക. ഇന്ത്യൻ ഹാജിമാരുടെ സ്വദേശങ്ങളിലേക്കുള്ള മടക്കയാത്ര ജൂലൈ മൂന്ന് മുതൽ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

