ജീവനക്കാരുടെ എണ്ണം കുറച്ചു, ട്രിപ്പുകൾ വെട്ടിക്കുറച്ചു: പ്രതിസന്ധിയിൽ കിതച്ച് സ്വകാര്യ ബസ് മേഖല
text_fieldsതിരുവനന്തപുരം: ഡ്രൈവറും കണ്ടക്ടറും സഹായിയും ഉൾപ്പെടെ മൂന്നുപേരാണ് ഒരു സ്വകാര്യ ബസിൽ ജോലിചെയ്യുന്നത്. ഇന്ധനവില വർധിക്കുകയും യാത്രക്കാരുടെ എണ്ണം കുറയുകയും ചെയ്തതോടെ ജീവനക്കാർക്ക് നൽകാനുള്ള വേതനം കഴിഞ്ഞാൽ ബാക്കി ഒന്നും ബസുടമകൾക്ക് കിട്ടാത്ത അവസ്ഥയാണ്. ഇതോടെ പലരും ഈ മേഖല വിട്ടുപോവുകയും ചിലർ ആലോചനയിലുമാണ്. സർവിസുകൾ നഷ്ടത്തിലായതോടെ പലരും ട്രിപ്പുകൾ വെട്ടിക്കുറച്ചു.
ഒരു ബസിന് ശരാശരി 60 ലീറ്റർ ഡീസലാണ് ഒരു ദിവസം വേണ്ടത്. ഇതിന് ആറായിരത്തോളം രൂപ ചെലവുവരും. ബസിലെ മൂന്ന് ജീവനക്കാരുടെ ശമ്പളം കൂടി വീതിച്ചെടുത്തു കഴിഞ്ഞാൽ പിന്നെ ഉടമയ്ക്ക് ഒന്നുമില്ല. ചിലപ്പോൾ ഉടമ കൈയിൽനിന്ന് പണം ജീവനക്കാർക്ക് നൽകേണ്ട അവസ്ഥയായിരിക്കും. പ്രിയദർശിനി പദ്ധതി തുടങ്ങുന്നതിന് മുമ്പ് വരെ 6000 മുതൽ 8000 രൂപ വരെ കലക്‌ഷൻ ലഭിച്ച സർവിസുകൾ ഇപ്പോൾ 4500 വരെയായി കുറഞ്ഞു. ടൗൺ സർവിസുകളിലുൾപ്പെടെ കൂടുതൽ യാത്ര ചെയ്യുന്നത് സ്ത്രീകളാണ്. സ്ത്രീ യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവാണ് സ്വകാര്യ ബസുകളെ വലച്ചത്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സ്വകാര്യ ബസുകൾ സർവിസ് നിർത്തിവെക്കുന്നതായി മോട്ടോർ വാഹനവകുപ്പിന് അപേക്ഷ നൽകിയിട്ടുണ്ട്.
അതേസമയം, കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ 'പ്രിയദർശിനി' സൗജന്യ യാത്ര പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാനാണ് സർക്കാർ തീരുമാനം. പദ്ധതി നടപ്പാക്കിയതിലൂടെ സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും നഷ്ടത്തെക്കുറിച്ചും സമിതി വിശദമായി പഠിക്കും. ഇതുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ ചർച്ച ചെയ്യുന്നതിന് ഈ മാസം 13ന് സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച നടത്തുമെന്നും അറിയിച്ചു.
കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തിയതോടെ വരുമാന നഷ്ടമുണ്ടാകുന്നുവെന്ന് ആരോപിച്ച് സ്വകാര്യ ബസ് ഉടമകൾ ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. കോഴിക്കോട് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം പണിമുടക്കും മാർച്ചും നടത്തിയിരുന്നു. പ്രിയദർശിനി പദ്ധതി വന്നതോടെ വരുമാനം കുറഞ്ഞെന്നാണ് ബസ് ഉടമകളുടെ പരാതി. ഇന്ധന വിലയിലെ വർധന വന്നതോടെ പിടിച്ചുനിൽക്കാൻ കഴിയുന്നില്ലെന്നും ഉടമകൾ പറയുന്നു. ഈ സാഹചര്യത്തിലാണ് സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ പ്രത്യേക ചർച്ച നടത്താൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

