ജീവനക്കാരുടെ മരണം; ഞെട്ടലിൽ കോഴിക്കോട് കെ.എസ്.ആർ.ടി.സി
text_fieldsബംഗളൂരുവിന് സമീപം അപകടത്തിൽപെട്ട കെ.എസ്.ആർ.ടി.സി ബസ്
കോഴിക്കോട്: മൈസൂരു-ബംഗളൂരു ദേശീയപാതയിലെ അപകടത്തിൽ തങ്ങളുടെ രണ്ട് സഹപ്രവർത്തകരുടെ ജീവൻ നഷ്ടപ്പെട്ട വാർത്ത ശനിയാഴ്ച രാവിലെ ഞെട്ടലോടെയാണ് കോഴിക്കോട് കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാർ കേട്ടത്. ഡ്രൈവർ മിഥിലേഷിന്‍റെയും കണ്ടക്ടർ അരുണിന്‍റെയും വിയോഗം ഉൾകൊള്ളാൻ പലർക്കും സാധിച്ചില്ല. അരുൺ അപകട സ്ഥലത്തും മിഥിലേഷ് ആശുപത്രിയിലുമാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തോടെ കോഴിക്കോടുനിന്നും യാത്ര പുറപ്പെട്ട ബസ് ശനിയാഴ്ച രാവിലെ 7.30ഓടെ ബംഗളൂരുവിൽ എത്തേണ്ടതായിരുന്നു.
സർവീസ് അവസാനിക്കാൻ അര മണിക്കൂർ മാത്രം ശേഷിക്കെയാണ് അപകടം. മരിച്ച മിഥിലേഷ് എം പാനൽ ജീവനക്കാരനാണ്. കഴിഞ്ഞ ദിവസം പുലർച്ചെ മൈസൂർ സർവീസ് കഴിഞ്ഞ് കോഴിക്കോട് തിരിച്ചെത്തുകയും രാത്രി വീണ്ടും ഡ്യൂട്ടിക്ക് കയറുകയുമായിരുന്നു. അന്തർ സംസ്ഥാന സർവിസുകൾ ഡ്രൈവറും കണ്ടക്ടറും മാറി ഓടിക്കണമെന്ന ഉത്തരവ് അട്ടിമറിച്ചതാണ് ഈ അപകടത്തിന് വഴിവെച്ചത് എന്ന് വിമർശനം ഉയരുന്നുണ്ട്. കെ.എസ്.ആർ.ടി.സി ജീവനക്കാർ അടക്കം ഈ വിമർശനം ഉന്നയിക്കുന്നു.
സൂപ്പർ ഡീലക്സ് എയർ ബസ് അപകടത്തിൽപെട്ട വിവരം പുറത്തുവന്നയുടൻ ബംഗളൂരുവിലെ മലയാളി സമാജത്തിന്റെ അംഗങ്ങൾ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളായി. പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കുന്നതടക്കം പ്രവർത്തനങ്ങളിൽ സഹായം നൽകി. ബംഗളൂരുവിലെ കെ.എസ്.ആർ.ടി.സിയുടെ സംഘം ആശുപത്രികളിലെത്തി ചികിത്സ പുരോഗതി വിലയിരുത്തി. സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായും ജീവൻ നഷ്ടമായ ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും കെ.എസ്.ആർ.ടി.സി. അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

