കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വിദ്യാർഥിയെ ജീവനക്കാരൻ മർദിച്ചു; കേസ്
text_fieldsപൂവാർ: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ജീവനക്കാരൻ വിദ്യാർഥിയെ മർദിച്ചതായി പരാതി. തിരുപുറം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥി പൊഴിയൂർ സ്വദേശി ഷാനുവിനാണ് (17) മർദനമേറ്റത്. കെ.എസ്.ആർ.ടി.സി പൂവാർ ഡിപ്പോയിലെ ഇൻസ്പെക്ടർ സുനിൽകുമാറിനെതിരെ പൂവാർ പൊലീസ് കേസെടുത്തു.
ബുധനാഴ്ച രാവിലെ പൂവാർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലാണ് സംഭവം. ഷാനുവിനെ ഇൻസ്പെക്ടർ മർദിക്കുകയും ബലംപ്രയോഗിച്ച് കൺട്രോളിങ് ഓഫിസറുടെ മുറിയിൽ കൊണ്ടുപോയി പൂട്ടിയിടുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തെന്നാണ് പരാതി. പൂവാർ പൊലീസ് സ്ഥലത്തെത്തി ദൃക്സാക്ഷികളിൽനിന്ന് മൊഴിയെടുത്തു.
ഷാനുവിനെ ഇൻസ്പെക്ടർ മർദിച്ചതായി യാത്രക്കാരും മറ്റ് വിദ്യാർഥികളും മൊഴിനൽകി. മർദിച്ചിട്ടില്ലെന്നാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ പറയുന്നത്. യൂനിഫോം ഇല്ലാതെ സ്റ്റാൻഡിൽ നിൽക്കുന്നത് കണ്ട് നിരവധി തവണ ബസിൽ കയറിപ്പോകാൻ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കിയില്ല. തുടർന്നാണ് സ്റ്റേഷൻ മാസ്റ്ററുടെ മുറിയിലെത്തിച്ചത്. പൊലീസിനെ വിളിക്കുന്നത് കണ്ടപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വാതിലിന്റെ കൊളുത്തിൽ കുടുങ്ങിയാണ് വസ്ത്രം കീറിയതെന്നാണ് ജീവനക്കാരുടെ വിശദീകരണം. ഷാനുവിനെ പൂവാർ ഗവ. ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനക്കുശേഷം മൊഴി രേഖപ്പെടുത്തി ബന്ധുക്കളോടൊപ്പം വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

