എംപാനൽ ജീവനക്കാർ പ്രതിസന്ധിയിൽ, കെ.എസ്.ആർ.ടി.സിയിൽ ശമ്പളമില്ല
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ എംപാനൽ ജീവനക്കാരുടെ ശമ്പളം മുടങ്ങിയെന്ന് പരാതി. രണ്ടുഘട്ടങ്ങളായാണ് സാധാരണ ശമ്പളം നൽകിയിരുന്നത്. ആദ്യ 15 ദിവസത്തെ ശമ്പളം 20നും ബാക്കി 15 ദിവസത്തെ ശമ്പളം അടുത്ത മാസം പത്തിനുള്ളിലുമാണ് നൽകാറുള്ളത്. എന്നാൽ, കഴിഞ്ഞ മാസത്തെ 15 മുതൽ 30 വരെയുള്ള ദിവസങ്ങളിലെ ശമ്പളത്തിന്റെ പകുതി മാത്രമാണ് ഈ മാസം നൽകിയത്. 7 ദിവസത്തെ ശമ്പളം മാത്രം കിട്ടിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്ന് ജീവനക്കാർ പറഞ്ഞു.
ഡ്രൈവർമാരും കണ്ടക്ടർമാരും അടക്കം കെ.എസ്.ആർ.ടി.സിയിൽ മൂവായിരത്തോളം ബദൽ ജീവനക്കാരാണുള്ളത്. പ്രിയദർശിനി സൗജന്യയാത്ര മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയാണോ ശമ്പളം മുടങ്ങാനുള്ള കാരണമെന്നാണ് ജീവനക്കാർ സംശയിക്കുന്നു. അതേസമയം, അടുത്തയാഴ്ച ബാക്കി പണം നൽകുമെന്നും പ്രിയദർശിനി പദ്ധതിയുമായി ഇപ്പോഴത്തെ പ്രശ്‌നത്തിന് ബന്ധമില്ലെന്നും കെ.എസ്.ആർ.ടി.സി എം.ഡി അറിയിച്ചു.
അതേസമയം, പ്രിയദർശിനി സൗജന്യ യാത്രയിലൂടെ ലാഭിക്കാൻ കഴിയുന്ന തുക നിക്ഷേപിക്കാൻ സ്ത്രീകൾക്കായി കെ.എസ്.എഫ്.ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരളത്തിലെ വനിതകൾക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയാണ് പിങ്ക് ചിട്ടിയുടെ ലക്ഷ്യം. കെ.എസ്.ആർ.ടി.സി സൗജന്യ യാത്രയിലൂടെ സ്ത്രീകൾക്ക് ലാഭിക്കാൻ കഴിയുന്ന തുക ചിട്ടിയിൽ നിക്ഷേപിച്ച് വരുമാനം വർധിപ്പിക്കാൻ സാധിക്കുമെന്ന് വി.ഡി. സതീശൻ പറഞ്ഞു. കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്ര പദ്ധതി വഴി സർക്കാറിനുണ്ടാകുന്ന നഷ്ടത്തെ വെറുമൊരു സാമ്പത്തിക നഷ്ടമായി കാണുന്നില്ല. ഈ പദ്ധതി കേരളത്തിൽ വലിയൊരു സാമൂഹിക-സാമ്പത്തിക മാറ്റത്തിന് കാരണമാകും. ആയിരം കോടി രൂപയേക്കാൾ മൂല്യമുള്ള മാറ്റമാണ് ഇതിലൂടെ സമൂഹത്തിൽ ഉണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബസ് യാത്രയിലൂടെ ലാഭിക്കുന്ന ഈ പണം സ്ത്രീകൾ പിങ്ക് ചിട്ടിയിൽ നിക്ഷേപിക്കുന്നതിലൂടെ അവർക്ക് ഭാവിയിൽ ഒരു വലിയ സമ്പാദ്യം കെട്ടിപ്പടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രയിലെ ഈ ലാഭം പിങ്ക് ചിട്ടി വഴി വനിതകളുടെ കൈകളിലേക്ക് എത്തുന്നതോടെ അവരുടെ വരുമാനത്തിൽ വലിയ വർധന ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന ശമ്പളം വാങ്ങുന്നവർക്ക് ടിക്കറ്റ് എടുക്കാനുള്ള സൗകര്യം പ്രിയദർശിനി പദ്ധതിയിൽ ഉണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

