മത്സ്യത്തൊഴിലാളികൾക്ക് ഉപകാരപ്രദമായിരുന്ന ആഴക്കടൽ കരാർ പ്രതിപക്ഷം ഇല്ലാതാക്കി -ഇ.എം.സി.സി ഡയറക്ടർ
text_fieldsകൊല്ലം: മത്സ്യത്തൊഴിലാളി സമൂഹത്തിന് ഉപയോഗപ്രദമായിരുന്ന ആഴക്കടൽ മത്സ്യബന്ധന കരാർ പ്രതിപക്ഷം രാഷ്ട്രീയവത്കരിച്ച് ഇല്ലാതാക്കിയെന്ന് ഇ.എം.സി.സി കമ്പനി ഡയറക്ടർ ഷിജു എം. വർഗീസ്. കരാറിനെ കുറിച്ച് പഠിക്കാതെയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപണമുന്നയിച്ചതും ലത്തീൻ കത്തോലിക്ക സഭ ഇടയലേഖനം ഇറക്കിയതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ആരോപണമുയർന്ന സമയത്ത് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഒന്നുമറിയില്ലെന്ന് പറഞ്ഞ് കൈമലർത്തിയില്ലായിരുന്നെങ്കിൽ കരാർ പ്രാവർത്തികമാകുകയും മത്സ്യത്തൊഴിലാളികൾക്ക് മികച്ച ജീവിത സാഹചര്യങ്ങൾ കൈവരുകയും ചെയ്യുമായിരുന്നു. കേരളത്തിൽ നടപ്പാക്കാനായില്ലെങ്കിലും മറ്റൊരു സംസ്ഥാനത്ത് ഇ.എം.സി.സി അത് തീർച്ചയായും നടപ്പാക്കും. കുണ്ടറയിൽ സ്ഥാനാർഥിയായി നിൽക്കുന്നത് വിവാദം സംബന്ധിച്ച് ആളുകളോട് കൂടുതൽ സംവദിക്കുന്നതിനാണ്. താൻ പരിചയപ്പെട്ട ഒരാൾ എന്ന നിലയിലാണ് ഷൈനി ജോൺസൻ എന്ന കോൺഗ്രസ് പഞ്ചായത്തംഗം നാമനിർദേശ പത്രികയിൽ പിന്തുണച്ചത്. നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സ്വത്തുവിവരത്തിൽ 10,000 രൂപ മാത്രം സ്വന്തമായി ഉള്ളൂ എന്നത് സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം വ്യക്തമായ ഉത്തരം നൽകിയില്ല