ദേശീയപാത 66-ൽ ദുരന്തപ്പെയ്ത്ത്: നിർമാണത്തിലെ അനാസ്ഥയും അതിവേഗതയും ഇന്നലെ മാത്രം കവർന്നത് 11 ജീവനുകൾ
text_fieldsതൃശൂർ : ആവശ്യത്തിന് സുരക്ഷാ മുന്നറിയിപ്പുകളില്ലാതെയും ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കാതെയും നടക്കുന്ന ദേശീയപാത 66-ന്റെ വികസന പ്രവർത്തനങ്ങൾ തൃശൂർ ജില്ലയെ വലിയൊരു മരണക്കെണിയാക്കി മാറ്റുന്നു. വെള്ളിയാഴ്ച മാത്രം ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ദേശീയപാതയിലുണ്ടായ അപകടങ്ങളിൽ പൊലിഞ്ഞത് 11 മനുഷ്യജീവനാണ്. ഇതിൽ നാടിനെ നടുക്കിയ ഏറ്റവും വലിയ ദുരന്തമുണ്ടായത് കയ്പമംഗലത്താണ്. അർധരാത്രിയിൽ ഏഴ് വിദ്യാർഥികളും കാർ ഡ്രൈവറും സഞ്ചരിച്ചിരുന്ന വാഹനം ദേശീയപാതയിലെ സ്പീഡ് ട്രാക്കിൽ നിർത്തിയിട്ടിരുന്ന ഭീമൻ ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപായ സൂചനകളോ ലൈറ്റുകളോ ഇല്ലാതെ പാതയിൽ അനധികൃതമായി ലോറി പാർക്ക് ചെയ്തതും, വിദ്യാർഥികൾ സഞ്ചരിച്ച കാറിന്റെ അമിതവേഗതയുമാണ് എട്ടുപേരുടെ ജീവനെടുത്ത ഈ വൻ ദുരന്തത്തിന് വഴിവെച്ചത്.
കയ്പമംഗലം അപകടത്തിന് പുറമെ ജില്ലയിലെ ദേശീയപാതയിൽ മൂന്നുപേർക്ക് കൂടി കഴിഞ്ഞ മണിക്കൂറുകളിൽ ജീവൻ നഷ്ടമായിട്ടുണ്ട്. ചാവക്കാട് എടക്കഴിയൂർ പഞ്ചവടി ആറാംകല്ലിൽ കാറിടിച്ച് മത്സ്യത്തൊഴിലാളിയായ പുതുവീട്ടിൽ അസീസ് മരണപ്പെട്ടപ്പോൾ, കയ്പമംഗലം കൊപ്രാക്കളത്ത് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരനായ രാജേഷും മരണപ്പെട്ടു. കൂടാതെ അകലാട് ഒറ്റയിനിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അബൂബക്കർ എന്ന യുവാവും മരണത്തിന് കീഴടങ്ങി. വൻ തോതിൽ വാഹനങ്ങൾ സഞ്ചരിക്കുന്ന പാതയിൽ തുടരെയുണ്ടാകുന്ന ഇത്തരം ദുരന്തങ്ങൾ മേഖലയിലാകെ കടുത്ത ഭീതി പടർത്തിയിരിക്കുകയാണ്.
ദേശീയപാത പുനർനിർമാണം ആരംഭിച്ചത് മുതൽ ഉയർന്നുകേൾക്കുന്ന പരാതികൾ ശരിവെക്കുന്നതാണ് നിലവിലെ ഭയാനകമായ സാഹചര്യങ്ങൾ. പണി നടക്കുന്ന ഭാഗങ്ങളിലോ ഗതാഗതം വഴിതിരിച്ചുവിടുന്ന ഇടങ്ങളിലോ കൃത്യമായ സൈൻബോർഡുകളോ വേഗനിയന്ത്രണ സൂചകങ്ങളോ സ്ഥാപിക്കാൻ കരാർ കമ്പനികൾ തയ്യാറാകുന്നില്ല. നിർമാണക്കമ്പനികളുടെ ഈ ഗുരുതരമായ കെടുകാര്യസ്ഥതയ്ക്ക് പുറമെ, ദേശീയപാത അതോറിറ്റി അധികൃതരുടെ കൃത്യമായ മേൽനോട്ടമില്ലായ്മയും അപകടങ്ങളുടെ വ്യാപ്തി ഇരട്ടിയാക്കുന്നു.
നേരത്തെ നാട്ടികയിലുണ്ടായ വലിയ അപകടത്തിന് പിന്നാലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിഹാരം കാണുമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും, ഒന്നും യാഥാർഥ്യമായില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇന്നലത്തെ മരണങ്ങൾ. ഗുരുതരമായി പരിക്കേറ്റ് മരണത്തോട് മല്ലിടുന്ന നിരവധിയാളുകൾ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. അടിയന്തരമായി ബ്ലാക്ക്‌സ്പോട്ടുകൾ കണ്ടെത്തി സുരക്ഷാ ബോർഡുകൾ സ്ഥാപിക്കാനും സ്പീഡ് ട്രാക്കുകളിലെ അനധികൃത പാർക്കിംഗ് തടയാനും അധികൃതർ തയാറായില്ലെങ്കിൽ ദേശീയപാത തൃശൂരിന്റെ സ്ഥിരം മരണക്കെണിയായി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

