36 നാട്ടാനകൾക്ക് എഴുന്നള്ളിപ്പിന് വിലക്ക്
text_fieldsതൃശൂർ: ഉത്സവ സീസണിൽ ആനയുടമകൾക്ക് വനംവകുപ്പിെൻറ കടുത്ത പ്രഹരം. 36 ആനകൾക്ക് എഴുന്നള്ളിപ്പിൽ പങ്കെടുപ്പിക്കുന്നത് വനംവകുപ്പ് വിലക്കി. വനംവകുപ്പിെൻറ പരിശോധനകളോട് സഹകരിക്കാത്തതാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പ്രമുഖ ആനകൾക്കുൾപ്പെെടയാണ് വിലക്ക്. നിർദേശം അതത് ജില്ല അസി. ഫോറസ്റ്റ് കൺസർവേറ്റർമാർക്കും ആനയുടമകൾക്കും വനംവകുപ്പ് കൈമാറി.
തൃശൂർ, പാലക്കാട്, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്നുള്ള ആനകൾക്കാണ് വിലക്ക്. ആനകളുടെ പരിശോധന സംബന്ധിച്ച് വനംവകുപ്പും-ഉടമകളും തമ്മിൽ നിലനിൽക്കുന്ന തർക്കത്തിെൻറ ഒടുവിലത്തേതാണ് ഇത്. വനംവകുപ്പിെൻറ പരിശോധനകൾ ഏകപക്ഷീയമാണെന്നും ചില സ്വകാര്യ എൻ.ജി.ഒകൾക്ക് വേണ്ടിയാണ് ആനകളുടെ പരിശോധനയെന്നുമായിരുന്നു ആനയുടമകളുടെ ആരോപണം.
എന്നാൽ ആനകളെ സംബന്ധിച്ച് സംസ്ഥാന വനംവകുപ്പിെൻറ കൈവശമുള്ള രേഖകൾ പലതും അവ്യക്തവും തെറ്റായതുമാണെന്നും, നേരത്തെ ചിപ്പ് ഘടിപ്പിച്ചതിലുൾപ്പെടെ അവ്യക്തതകളുണ്ടെന്നും പരിശോധിച്ച് വ്യക്തത വരുത്തേണ്ടതുണ്ടെന്നും വനംവകുപ്പ് പറയുന്നു.
നാട്ടാനകളുടെ പൂർണ വിവരങ്ങൾ ഡിസംബർ 31നകം സമർപ്പിക്കാനുള്ള സുപ്രീംകോടതി വിധിയെ തുടർന്ന് കഴിഞ്ഞ 22നാണ് ഏകദിന നാട്ടാനകളുടെ പരിശോധനക്ക് വനംവകുപ്പ് തീരുമാനിച്ചത്. എന്നാൽ ആനയുടമകളുടെ സമ്മർദത്തിൽ ഇത് 29ലേക്ക് മാറ്റി. ഇതിനിടെ ആനകളിൽ നിന്നും ശേഖരിക്കുന്ന രക്തപരിശോധന ഫലം ഉടൻ കൈപ്പറ്റണമെന്ന് നിർദേശിച്ച് കഴിഞ്ഞയാഴ്ച ഉടമകൾക്ക് വനംവകുപ്പ് നോട്ടീസ് നൽകിയിരുന്നെങ്കിലും ഇതിനോട് മുഖം തിരിഞ്ഞുനിൽക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നിലപാട് കടുപ്പിച്ച് വനംവകുപ്പ് എഴുന്നള്ളിപ്പുകൾക്ക് വിലക്ക് എന്ന തീരുമാനത്തിലേക്കെത്തിയത്. ഉത്സവകാലമായതിനാൽ ആനകളുടെ എഴുന്നള്ളിപ്പുകൾ ഏറ്റെടുത്ത് മുൻകൂറായി പണവും ഉടമകൾ കൈപ്പറ്റിക്കഴിഞ്ഞിട്ടുണ്ട്.
എഴുന്നള്ളിപ്പിൽ പങ്കെടുപ്പിക്കാനാവാത്തത് ആനയുടമകൾക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കുക. അതേസമയം 29ന് നടക്കുന്ന പരിശോധനയിൽ എല്ലാ ആനയുടമകളും സഹകരിക്കുമെന്ന് എലിഫെൻറ് ഓണേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി പി. ശശികുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.