ചളിക്കുണ്ടിൽ പുതഞ്ഞ ആനയെ മണിക്കൂറുകൾക്കുശേഷം രക്ഷപ്പെടുത്തി
text_fieldsകൊടുമൺ (പത്തനംതിട്ട): തോട്ടിലെ ചളിക്കുണ്ടിൽ പുതഞ്ഞ ആനയെ മണിക്കൂറുകൾക്കുശേഷം നാട്ടുകാരും ആനപ്രേമികളും ചേർന്ന് രക്ഷപ്പെടുത്തി. കൊടുമൺ സ്വദേശി ദീപുവിെൻറ ‘ശിവശങ്കരൻ’ ആനയാണ് ചിരണിക്കൽ കുടുംബാരോഗ്യ കേന്ദ്രം സബ് സെൻററിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലൂടെ ഒഴുകുന്ന ചളിനിറഞ്ഞ കൈത്തോട്ടിൽ പുതഞ്ഞത്. ചൊവ്വാഴ്ച രാവിലെ 10.30നാണ് സംഭവം.
ആനയെ റോഡരികിലെ തോട്ടത്തിെല െതങ്ങിൽ തളച്ചിരിക്കുകയായിരുന്നു. രാവിലെ പാപ്പാൻ ആനയെ തോടിന് സമീപത്തേക്ക് കുളിപ്പിക്കാൻ കൊണ്ടുവന്നപ്പോഴാണ് പുതഞ്ഞത്. രണ്ട് അടിയോളം വീതി മാത്രമുള്ള തോടാണിത്. മുഴുവൻ ചളിനിറഞ്ഞ സ്ഥലവുമാണ്. മുകൾ നിരപ്പിൽനിന്ന് 100 അടിയോളം താഴ്ചയിൽ തട്ടുതട്ടായി കിടക്കുന്ന ഭൂമിയുടെ താഴ്വാരത്തായാണ് തോട് കടന്നുപോകുന്നത്. കാലുകൾ രണ്ടും ചളിയിൽ പുതഞ്ഞതോടെ ആനക്ക് രക്ഷപ്പെടാൻ കഴിയാതായി.
ചളിയിൽ കിടന്ന് വെപ്രാളപ്പെട്ട ആനയെ നാട്ടുകാർ വടംകെട്ടി വലിച്ച് കരക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെ ആന ക്ഷീണിതനായി. പിന്നീട് എക്സ്കവേറ്റർ കൊണ്ടുവന്ന് ശ്രമം നടത്തി. എന്നാൽ, ഒരുവിധം താഴെ എത്തിച്ചപ്പോഴേക്കും എക്സ്കവേറ്ററും മണ്ണിൽ പുതഞ്ഞു. പിന്നീട് മറ്റൊന്ന് എത്തിച്ചാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. തോടിെൻറ വശം ഇടിച്ചുമാറ്റി വിസ്തൃതിയുണ്ടാക്കിക്കൊടുത്തു. ഇതിനിടെ ആനയുടെ ദേഹത്ത് വടവും െകട്ടി കരയിലേക്ക് വലിച്ചുനീക്കി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വൈകീട്ട് 5.15ഒാടെയാണ് ആനയെ കരക്ക് കയറ്റിയത്. കരക്ക് കയറിയ ആന അൽപസമയത്തിനുശേഷം എഴുന്നേറ്റ് നിന്നു. ഇതോടെ എല്ലാവർക്കും ആശ്വാസമായി. വിവരമറിഞ്ഞ് സ്ത്രീകൾ അടക്കം നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കൊടുമൺ സ്റ്റേഷനിലെ പൊലീസ് മാത്രമാണ് ഉണ്ടായിരുന്നത്.
കരക്ക് കയറുന്ന ആന വിരണ്ട് ഒാടാൻ സാധ്യതയുള്ളതിനാൽ എല്ലാവരും ദൂരെ മാറണമെന്ന് പൊലീസ് പലതവണ ആവശ്യപ്പെെട്ടങ്കിലും ജനക്കൂട്ടം വകവെച്ചില്ല. ആന പുതഞ്ഞ വിവരം ആദ്യം രഹസ്യമാക്കിെവക്കാൻ ഉടമ ശ്രമിച്ചത് ഫലപ്രദമായ രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിെട്ടന്നും ആരോപണമുണ്ട്. ഫയർഫോഴ്സും ഏറെ വൈകിയാണ് എത്തിയത്. അടൂർ തഹസിൽദാർ കെ. ഒാമനക്കുട്ടനും വനംവകുപ്പ്, സോഷ്യൽ ഫോറസ്റ്ററി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
