ലോക്ഡൗൺ: പ്രതിസന്ധിയിലായി ആന ഉടമകളും പാപ്പാന്മാരും
text_fieldsതൃശൂർ: ലോക്ഡൗണിൽ ജീവിതവും കച്ചവടവും തകർന്ന നിരവധി പേരുണ്ട് രാജ്യത്ത്. ഇതിലൊരു വിഭാഗമാണ് കേരളത്തിലെ ആന ഉടമകൾ. വലിയ ജനപങ്കാളിത്തമുള്ള ക്ഷേത്രോത്സവങ്ങൾ റദ്ദാക്കിയത് വഴി എഴുന്നള്ളിപ്പിന് ആനയെ വാടകക്ക് എടുക്കുന്നത് ഇല്ലാ തായതാണ് ഉടമകൾക്ക് തിരിച്ചടിയായത്. ഒരു ആനയുടെ ഒരു മാസത്തെ ചെലവ് ഒരു ലക്ഷം രൂപയോളം വരുമെന്ന് ഉടമകൾ ചൂണ്ടിക്കാട്ടുന്നു.
"എന്താകും ഭാവിയെന്ന് അറിയില്ല. എല്ലാ ഉൽസവങ്ങളും അനിശ്ചിതമായി നിർത്തിവെച്ചിരിക്കുകയാണ്. ഇതോടെ, പാപ്പാൻമാർക്ക് വേതനവും ആനയെ പരിപാലിക്കുന്നതിന്‍റെ ചെലവും കണ്ടെത്തുക പ്രയാസകരമാണ്"- ആന ഉടമകൾ ചൂണ്ടിക്കാട്ടുന്നു.
ഉൽസവ കാലങ്ങളാണ് കടന്നു പോകുന്നത്. ഈ സമയത്താണ് ഞങ്ങൾ ജീവിതം കരുപിടിപ്പിക്കുന്നത്. എന്നാൽ, ഉൽസവങ്ങൾ നിർത്തിവെച്ചതോടെ ഞങ്ങൾ പ്രതിസന്ധിയിലായെന്നും വേതനം ഇല്ലാത്ത സാഹചര്യമാണെന്നും പാപ്പാനായ ചാമി പറയുന്നു.
അതേസമയം, പ്രതിസന്ധിയെ കുറിച്ച് വേവലാതി വേണ്ടെന്നാണ് കേരള എലിഫന്‍റ് ഒാണേഴ്സ് ഫെഡറേഷൻ പറയുന്നത്. കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പാപ്പാന്മാർക്ക് ഒരു മാസത്തെ വേതനം മുൻകൂട്ടി നൽകുന്നത് അടക്കമുള്ള കാര്യങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ടെന്ന് ഫെഡറേഷൻ അംഗവും ആന ഉടമയുമായ മഹേഷ് വ്യക്തമാക്കി.
പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്ന് ആനക്കുള്ള പനമ്പട്ട എത്തിക്കുകയാണ് യഥാർഥ പ്രശ്നം. തൃശൂർ ജില്ലയിൽ മാത്രം 170 ആനകളുണ്ട്. ലോക്ഡൗണോടെ പനമ്പട്ട ലഭിക്കുന്നത് പ്രതിസന്ധിയിലായി. സർക്കാർ ഇടപെടലോടെ ഈ കാര്യത്തിൽ നടപടിയായെന്നും മഹേഷ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.