ഗജദിനാഘോഷം തേക്കടിയിൽ; കേന്ദ്ര വനം മന്ത്രി ഉദ്ഘാടനം ചെയ്യും
text_fieldsകുമളി: അന്തർദേശീയ ഗജദിനത്തോടനുബന്ധിച്ച ആഘോഷ പരിപാടികൾ ആഗസ്റ്റ് 12ന് രാവിലെ 9.45ന് തേക്കടിയിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഉദ്ഘാടനം ചെയ്യും.തേക്കടിയിലെ വനശ്രീ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര വനം-പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാർ ചൗബി, സംസ്ഥാന വനം മന്ത്രി എ.കെ. ശശീന്ദ്രൻ, കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ഉന്നത വനം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
രാജ്യത്തെ ആനകളുടെ സംരക്ഷണം സംബന്ധിച്ച വിഡിയോ പ്രദർശനവും വിവിധ പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. ഗജഗൗരവ് അവാർഡ് കേന്ദ്ര വനം മന്ത്രി വിതരണം ചെയ്യും. ഗജ ദിനവുമായി ബന്ധപ്പെട്ട മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിക്കും.
ഇൻസ്പെക്ടർ ജനറൽ ഓഫ് ഫോറസ്റ്റ് രമേശ് കെ. പാണ്ട, സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാസിങ്, മുഖ്യ വനം മേധാവി ബെന്നിച്ചൻ തോമസ്, സംസ്ഥാന വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ, ഡയറക്ടർ ജനറൽ ഓഫ് ഫോറസ്റ്റ് സി.പി. ഗോയൽ, കേന്ദ്ര വനം സെക്രട്ടറി ലീന നന്ദൻ, ഡീൻ കുര്യാക്കോസ് എം.പി, വാഴൂർ സോമൻ എം.എൽ.എ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പി.പി. പ്രമോദ് എന്നിവർ സംസാരിക്കും.
ഉദ്ഘാടന ചടങ്ങിന് ശേഷം കേന്ദ്ര വനം മന്ത്രിയുടെ അധ്യക്ഷതയിൽ പ്രോജക്ട് എലിഫൻറ് സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരും. തുടർന്ന് നാട്ടാനകളുടെ പരിപാലനവും ക്ഷേമവും സംബന്ധിച്ച കമ്മിറ്റിയുടെ യോഗവും നടക്കും. പ്രദേശത്തെ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളുമായി കേന്ദ്രമന്ത്രി സംവാദം നടത്തും. ആദിവാസി നൃത്തവും അരങ്ങേറും. സെൻട്രൽ പ്രോജക്ട് എലിഫൻറ് മോണിറ്ററിങ് കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നത് സംബന്ധിച്ച യോഗം 13ന് നടക്കും.
തേക്കടിയിൽ ആമയൊരുങ്ങി
കുമളി: ലോക ആന ദിനത്തോട് അനുബന്ധിച്ച് തേക്കടിയിൽ നടക്കുന്ന പരിപാടിക്കായി വിപുലമായ ഒരുക്കം. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിമാരും രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന ഉന്നത ഉദ്യോഗസ്ഥരെയും സ്വീകരിക്കുന്നതിനായി വലിയ ഒരുക്കമാണ് തേക്കടിയിൽ നടക്കുന്നത്. ഈമാസം 12നാണ് ലോക ഗജദിനം.
തേക്കടിയിലെ ബോർഡുകൾ, കെട്ടിടങ്ങൾ എന്നിവയെല്ലാം അറ്റകുറ്റപ്പണി നടത്തിയും പെയിന്റിങ് ജോലിചെയ്തും വൃത്തിയാക്കി. ഇതിനൊപ്പം വർഷങ്ങളായി അടഞ്ഞുകിടക്കുന്ന തേക്കടിയിലെ ആമക്കടയും കഴുകി വൃത്തിയാക്കി അധികൃതർ മോടിപിടിപ്പിച്ചു.തേക്കടിയിലെ കെ.ടി.ഡി.സി ഹോട്ടലുകൾ, വനശ്രീ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ആനദിനാചരണ പരിപാടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.