അർധരാത്രി കാട്ടാന കുടിൽ തകർത്തു; നാലംഗ കുടുംബം ഒാടിരക്ഷപ്പെട്ടു
text_fieldsകേളകം: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ പത്താം ബ്ലോക്ക് കോട്ടപ്പാറയിൽ നാലംഗ കുടുംബം ഉറങ്ങിക്കിടന്ന കുടിൽ കാട്ടാന തകർത്തു. കുട്ടികൾ ഉൾപ്പെടെയുള്ളവർ രാത്രി കാട്ടിലൂടെ ഒാടി രക്ഷപ്പെട്ടു. കോട്ടപ്പറയിലെ കുളങ്ങരത്ത് സാബുവിെൻറ വീടാണ് പൂർണമായും തകർത്തത്. സാബുവിെൻറ മാതാപിതാക്കളായ കൃഷ്ണനും ദേവകിയും മൂന്നും 11ഉം വയസ്സുള്ള രണ്ട് കുട്ടികളെയുമെടുത്ത് ഒാടുകയായിരുന്നു. സാബുവും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. ഞായറാഴ്ച അർധരാത്രിയാണ് സംഭവം. പട്ടി കുരക്കുന്നതും വാഴകൾ നശിപ്പിക്കുന്നതും കേട്ടാണ് കൃഷ്ണൻ എഴുന്നേറ്റത്.
അപ്പോഴേക്കും രണ്ട് ആനകൾ കുടിലിെൻറ മുറ്റെത്തത്തിയിരുന്നു. ഇതോടെ, ഉറങ്ങുന്ന കുട്ടികളെയുമെടുത്ത് പിറകുവശത്തുകൂടി ഒാടി. കാട്ടിലൂടെ അൽപം ദൂരെയുള്ള ബന്ധുവീട്ടിലാണ് എത്തിയത്. രാത്രി അവിടെ തങ്ങി രാവിലെ തിരികെ എത്തിയപ്പോഴാണ് കുടിൽ തകർത്ത നിലയിൽ കണ്ടത്. പാത്രങ്ങളും വാഴ, തെങ്ങ് ഉൾപ്പെടെയുള്ള വിളകളും ആന നശിപ്പിച്ചു. സമീപത്തെ കുളങ്ങര സത്യെൻറ വീട്ടുമുറ്റത്തും ആനയെത്തി. അരക്കു താഴെ തളർന്ന് കിടപ്പിലായ സത്യനെയുമെടുത്ത് വീട്ടുകാർ പുറത്തേക്കോടി. വീട്ടുപറമ്പിലെ തെങ്ങും വാഴയും നശിപ്പിച്ചു.
തുടികൊട്ടിയും പന്തം കത്തിച്ചുമാണ് ആനയെ തുരത്തിയതെന്ന് വീട്ടുകാർ പറഞ്ഞു. വനംവകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും ആരും എത്തിയില്ലെന്നും വീട്ടുകാർ പരാതിപ്പെട്ടു. രണ്ടാഴ്ച മുമ്പ് കാട്ടാനയുടെ കുത്തേറ്റ് ആദിവാസി സ്ത്രീ മരിച്ച സ്ഥലത്തോടുചേർന്ന ഭാഗമാണിത്.സ്ത്രീ മരിച്ച സംഭവത്തെ തുടർന്ന്, ഫാമിനുള്ളിൽ കടന്ന കാട്ടാനകളെ 48 മണിക്കൂറിനുള്ളിൽ വനത്തിലേക്ക് തുരത്താൻ ജില്ല കലക്ടർ വനം വകുപ്പിന് നിർദേശം നൽകിയിരുന്നു. ഇതുപ്രകാരം ഫാമിൽ പ്രവേശിച്ച അഞ്ച് ആനകളിൽ മൂന്നെണ്ണത്തെ വനത്തിലേക്ക് തുരത്തി. എന്നാൽ, ഇതിൽ ഒരെണ്ണം തിരിച്ച് ഫാമിലേക്ക് തന്നെയെത്തി. ഇവയെ കണ്ടെത്താൻ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല. അധികൃതരുടെ അനാസ്ഥക്കെതിരെ ആദിവാസികളിൽ പ്രതിഷേധം ശക്തമാവുകയാണ്. വനമേഖലയോട് ചേർന്നുകിടക്കുന്ന സ്ഥലങ്ങളിൽ ആദിവാസികൾ കശുവണ്ടി ശേഖരിക്കാൻ കുടിൽകെട്ടി താമസിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.