വൈദ്യുതി സബ്സിഡിയും വെട്ടി
text_fieldsതിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധിപ്പിച്ച് കെ.എസ്.ഇ.ബി ഷോക്കടിപ്പിച്ചതിനുപിന്നാലെ, വർഷങ്ങളായി ഉപഭോക്താക്കൾക്ക് നൽകിവന്ന സബ്സിഡിയും സർക്കാർ അവസാനിപ്പിച്ചു. മാസം 120 യൂനിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്കുണ്ടായിരുന്ന സബ്സിഡി ആനുകൂല്യങ്ങൾ ഇനി ലഭിക്കില്ല. നവംബർ ഒന്നുമുതൽ പുതുക്കിയ താരിഫ് നിരക്ക് പ്രാബല്യത്തിൽ വന്നിരുന്നു. ശരാശരി 20 പൈസയാണ് യൂനിറ്റിന് വര്‍ധിപ്പിച്ചത്. സബ്സിഡി കൂടി നിര്‍ത്തിയതോടെ വലിയ വര്‍ധന തന്നെ അടുത്ത ബില്ലിലുണ്ടാകും.
പ്രതിമാസം 120 യൂനിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്കാണ് സർക്കാർ സബ്സിഡി നൽകി വന്നിരുന്നത്. ഇത് യൂനിറ്റിന് 85 പൈസ വരെയാണ്. രണ്ടു മാസം കൂടുമ്പോഴാണ് ബിൽ വന്നിരുന്നത്. അങ്ങനെ 240 യൂനിറ്റ് വരെ ഉപയോഗിക്കുമ്പോൾ സബ്സിഡി ലഭിച്ചിരുന്നു.
മാസം 100 യൂനിറ്റ് ഉപയോഗിക്കുന്നവർക്ക് കുറഞ്ഞത് 44 രൂപയോളം സബ്സിഡി ഇളവ് ലഭിച്ചിരുന്നു. അതാണ് ഇല്ലാതായത്. ഇതിനുപുറമെ, ഫിക്സഡ് ചാർജിലും സബ്സിഡി നൽകിയിരുന്നു. അതും ഒഴിവാക്കി. അടുത്ത ബിൽ വരുമ്പോള്‍ വലിയ തുക വ്യത്യാസമുണ്ടാകും. 50 യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 10 രൂപയുടെ വ്യത്യാസം ബില്ലില്‍ വരും. 100 യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 20 രൂപയോളം വര്‍ധിക്കും. 150 യൂനിറ്റ് വരെ ഉപയോഗിക്കുമ്പോള്‍ 33 രൂപയുടെ വര്‍ധനയാണുണ്ടാകുക.
200 യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 48 രൂപയും 250 യൂനിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 58 രൂപയും വര്‍ധനയുണ്ടാകും.
അതേസമയം, എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂടുമെന്നും ജനം ഇതിനായി മാനസികമായി തയാറാകണമെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

