മഴ കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം; നിയന്ത്രണം വേണോ എന്നത് കാലാവസ്ഥ നോക്കി: മന്ത്രി സണ്ണി ജോസഫ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്. ഇന്ത്യയിലാകമാനം പ്രതിസന്ധിയുണ്ട്. കൂടുതൽ വില കൊടുത്ത് സംസ്ഥാനത്ത് വൈദ്യുതി വാങ്ങാൻ ശ്രമം നടത്തുകയാണെന്നും കഴിഞ്ഞ നാലഞ്ച് ദിവസം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നുവെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നാളെ കൂടുതൽ കാര്യങ്ങൾ സഭയിൽ പറയും. മഴ കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്നും വൈദ്യുതി നിയന്ത്രണം വേണമോ എന്നത് കാലാവസ്ഥയെ അനുസരിച്ചിരിക്കുമെന്നും മന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫിസറായി ശേഷാദ്രി നാഥന്റെ നിയമനത്തില്‍ മറുപടി പറയാതെ സണ്ണി ജോസഫ് ഒഴിഞ്ഞുമാറി. കെ.പി.സി.സി സ്ഥാപനത്തിലെ ആർ.എസ്.എസ് പഠന ശിബിരം സംബന്ധിച്ച ചോദ്യത്തെയും മന്ത്രി നിസാരവത്കരിച്ചു. അത് വാടകക്ക് നൽകിയതല്ലേ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. മറ്റൊരു രാഷ്ട്രീയ പാർട്ടിക്ക് നൽകിയത് ശരിയോ എന്ന ചോദ്യത്തിന് പ്രതികരിച്ചില്ല.
അതേസമയം, സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. ഡാമുകളിൽ ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് വൈദ്യുതി പ്രതിസന്ധി വർധിക്കാൻ കാരണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത് പ്രതിഷേധത്തിന് കാരണമായിരുന്നു. പലയിടങ്ങളിലും രാത്രിയിൽ 25 മിനിറ്റ് വരെയാണ് വൈദ്യുതി മുടങ്ങിയത്. ലോകകപ്പ് ഫുട്ബോൾ സമയമായതിനാൽ രാത്രിയിലെ പവർ കട്ട് കായിക പ്രേമികളെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതിനിടെ കെ.എസ്.ഇ.ബിയുടെ നടപടിക്കെതിരെ പരിഹാസവുമായി സി.പി.എം നേതാക്കൾ രംഗത്തുവന്നു.
സി.പി.എം നേതാക്കളായ വി. ശിവൻകുട്ടിയും വി.കെ. പ്രശാന്തുമാണ് പവർ കട്ടിനെതിരെ വിമർശനം ഉന്നയിച്ചത്. 'ഇന്ദിര കട്ട് ഇത്തിരി കൂടുന്നുണ്ട്, ഇന്ന് രണ്ട് വട്ടമായി' എന്നായിരുന്നു വി.കെ. പ്രശാന്തിന്റെ പരിഹാസം. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് വി.കെ. പ്രശാന്തിന്റെ പരിഹാസം. 'ഇതിനെ ഇന്ദിര കട്ട് എന്നാണോ വിളിക്കുന്നത്' എന്നായിരുന്നു വി. ശിവൻകുട്ടിയുടെ പരിഹാസം. നേതാക്കളുടെ പോസ്റ്റിന് താഴെ പലയിടങ്ങളിലും വൈദ്യുതി മുടങ്ങുന്നതുമായി ബന്ധപ്പെട്ട് പലരും പരാതി ഉന്നയിക്കുന്നുണ്ട്. സാധാരണയായി അറ്റകുറ്റപ്പണികൾക്കായി വൈദ്യുതി മുടങ്ങുമ്പോൾ കെ.എസ്.ഇ.ബി ഉപഭോക്താക്കളെ മെസേജ് വഴി മുൻകൂട്ടി അറിയിക്കാറുണ്ട്.
എന്നാൽ, നിലവിലെ നിയന്ത്രണങ്ങളെക്കുറിച്ച് ഒരു മുന്നറിയിപ്പും ലഭിക്കുന്നില്ലെന്നാണ് പ്രധാന പരാതി. അറിയിപ്പുകൾ നൽകാതെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത് ശരിയല്ലെന്നും നിയന്ത്രണങ്ങൾ മുൻകൂട്ടി അറിയിക്കണമെന്നുമാണ് പൊതുജനങ്ങളും പ്രതിപക്ഷവും ആവശ്യപ്പെടുന്നത്. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ വർധനയെന്നും പ്രതിസന്ധി നിലനിൽക്കുന്നതായും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞിരുന്നു. ജൂൺ ഒന്നിന് മൺസൂൺ എത്തിയെങ്കിലും വേണ്ടത്ര മഴ ലഭിച്ചില്ല. നിലവിൽ ജൂൺ 16 മുതൽ 30 വരെയുള്ള കാലയളവിൽ ഏകദേശം 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനം നേരിടുന്നതെന്നും വൈദ്യുതി മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വേനൽക്കാലത്തെ ക്ഷാമം പരിഹരിക്കാനായി മറ്റു സംസ്ഥാനങ്ങളിൽനിന്ന് 'സ്വാപ്പ്' കരാർ പ്രകാരം വാങ്ങിയ വൈദ്യുതി ജൂൺ 15 മുതൽ തിരികെ നൽകേണ്ടതുണ്ട്. ഈ കരാറിൽ വീഴ്ച വരുത്താൻ സാധിക്കാത്തതിനാൽ വൈദ്യുതി മടക്കി നൽകിത്തുടങ്ങിയത് പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. ഇതോടെ നിലവിലെ സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടത് ആവശ്യമാണെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

