വൈദ്യുതി മേഖല വൻ പ്രതിസന്ധിയിലേക്ക്
text_fieldsതിരുവനന്തപുരം: രണ്ടാം വർഷവും ഉണ്ടായ മഴക്കുറവ് സംസ്ഥാനത്തിെൻറ വൈദ്യുതി മേഖലയിൽ സൃഷ്ടിക്കുന്നത് വൻ പ്രതിസന്ധി. സമീപ ഭാവിയിൽ മഴ മെച്ചപ്പെട്ടില്ലെങ്കിൽ വില കൂടിയ താപവൈദ്യുതി വാങ്ങുകയോ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുകയോ വേണ്ടി വരും. സംസ്ഥാനത്തിന് പുറത്തുനിന്ന് വൈദ്യുതി ലഭ്യമാകുന്നതുകൊണ്ടാണ് പിടിച്ചു നിൽക്കുന്നത്. ഇതു വൈദ്യുതി സർചാർജ് രൂപത്തിൽ വലിയ സാമ്പത്തിക ബാധ്യത ഉപഭോക്താക്കൾക്ക് വരുത്തും.
ഞായറാഴ്ചയിലെ കണക്ക് പ്രകാരം എല്ലാ ജലസംഭരണികളിലുമായി വെറും 908.68 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമേ അവശേഷിക്കുന്നുള്ളൂ. സമീപകാലത്തെ ഏറ്റവും മോശം നീരൊഴുക്കുണ്ടായ 2012-13ന് തുല്യമാണ് സ്ഥിതി. കഴിഞ്ഞ കാലവർഷത്തിൽ ജൂലൈ 16ന് 1608.12 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം അണക്കെട്ടുകളിൽ ലഭ്യമായിരുന്നു. ഇക്കൊല്ലം അതിനെക്കാൾ 699.42 ദശലക്ഷം കുറവാണ്. 2007-08ൽ ഇതേസമയത്ത് 2179.69 ദശലക്ഷവും 2015ൽ 1711.97 ദശലക്ഷവും 2013ൽ 2424.54 ദശലക്ഷവും 2014ൽ 1053.33 ദശലക്ഷവും യൂനിറ്റിനുള്ള വെള്ളം ലഭിച്ചിരുന്നു. ഇക്കുറി ഒട്ടും പ്രതീക്ഷാപരമല്ല സ്ഥിതി. ജൂൺ, ജൂലൈ മാസത്തിലാണ് ഏറ്റവും നീരൊഴുക്ക് ലഭിക്കുക. ജൂലൈയിൽ 1551.40 ദശലക്ഷം യൂനിറ്റിനുള്ള നീരൊഴുക്കാണ് ശരാശരി കിേട്ടണ്ടത്. ജൂലൈ 16 വരെ 750.68 ദശലക്ഷം യൂനിറ്റിെൻറ വെള്ളം കിട്ടണം. എന്നാൽ, 257.12 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമേ ജൂലൈ 16വരെ ഒഴുകിയെത്തിയിട്ടുള്ളൂ.
സംഭരണ ശേഷി കൂടുതലുള്ള ഇടുക്കി ഡാമിൽ ഇനിയും ജലനിരപ്പ് ഉയരാത്തതാണ് ആശങ്ക സൃഷ്ടിക്കുന്നത്. 2190 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം സംഭരിക്കാവുന്ന അണക്കെട്ടിൽ ഞായറാഴ്ചയിലെ ജലനിരപ്പ് 458 ദശലക്ഷമാണ്. സംഭരണ ശേഷിയുടെ 21 ശതമാനം മാത്രം. രണ്ടാമത്തെ വലിയ പദ്ധതിയായ ശബരിഗിരിയിലെ പമ്പ-കക്കി അണക്കെട്ടുകളിൽ 21 ശതമാനം മാത്രം. ഷോളയാറിലും ഇടമലയാറിലും 23, കുണ്ടള 15, മാട്ടുപ്പെട്ടി 21, കുറ്റ്യാടി 32, തേര്യാട് 33, ആനയിറങ്കൽ അഞ്ച്, പൊന്മുടി 27, നേര്യമംഗലം 48, പെരിങ്ങൽ 66 ശതമാനം എന്നിങ്ങനെയാണ് പ്രധാന സംഭരണികളിലെ ജലനിരപ്പ്. വെള്ളത്തിെൻറ സ്ഥിതി ആശങ്കയിലായതിനാൽ വൈദ്യുതി ഉൽപാദനം കുറച്ചിരിക്കുകയാണ്.
ശനിയാഴ്ച 63.40 ദശലക്ഷം യൂനിറ്റായിരുന്നു വൈദ്യുതി ഉപയോഗം. ഇതിൽ 12.68 ദശലക്ഷം മാത്രമാണ് കേരളത്തിൽ ഉൽപാദിപ്പിച്ചത്. ബാക്കി 50.71 ദശലക്ഷവും പുറത്തുനിന്ന് കൊണ്ടു വരുകയായിരുന്നു. താപവൈദ്യുതി കൂടുതൽ വാങ്ങി പ്രതിസന്ധി പരിഹരിക്കുേമ്പാൾ ബോർഡിന് വൻ സാമ്പത്തിക ബാധ്യത വരും. വരും മാസങ്ങളിൽ മഴ ശക്തിപ്പെടുമെന്ന പ്രതീക്ഷ ബോർഡ് കൈവിട്ടിട്ടില്ല. എങ്കിലും പ്രതിസന്ധി വന്നാൽ നേരിടാൻ തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.