അങ്കത്തട്ടൊരുങ്ങുന്നു
text_fieldsതൃശൂർ: സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷെൻറ നിർദേശപ്രകാരം നിയമസഭ തെരഞ്ഞെടുപ്പിന് പ്രത്യേക സംവിധാനങ്ങള്‍ ജില്ലയിൽ ഒരുക്കിയതായി കലക്ടര്‍ എസ്. ഷാനവാസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് പോസിറ്റിവ് ആയവർക്കും സമ്പര്‍ക്ക പട്ടികയിൽ ഉൾപ്പെട്ടവർക്കുമുള്ള പ്രത്യേക ബാലറ്റ്, 80 വയസ്സിന് മുകളിലുള്ളവര്‍, 40 ശതമാനത്തില്‍ കൂടുതല്‍ ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കുള്ള തപാൽ ബാലറ്റ് വിതരണവും ജില്ലയില്‍ പുരോഗമിക്കുന്നതായി കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ 2298 പോളിങ് സ്റ്റേഷനുകളും 1560 ഓക്സിലറി പോളിങ് സ്റ്റേഷനുകളും ഉള്‍പ്പെടെ 3858 വോട്ടിങ് കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 4700 ബാലറ്റ് യൂനിറ്റുകള്‍, 5275 കണ്ട്രോള് യൂനിറ്റുകള്‍, 5670 വി.വി പാറ്റ് മെഷീനുകള്‍ എന്നിവയുടെ ആദ്യഘട്ടം പരിശോധന പൂര്‍ത്തിയാക്കി. തരംതിരിക്കലിന് ശേഷം പൊലീസ് സഹായത്തോടെ വിവിധ സ്ട്രോങ് റൂമികളിലേക്ക് മാറ്റും.
ഫെബ്രുവരി 26ന് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ പൊതുസ്ഥലങ്ങളില്‍ യോഗം ചേരുന്നത് ഒഴിവാക്കി. ജില്ല ഭരണകൂടം പ്രത്യേകം സജ്ജമാക്കിയ മുന്‍ നിര്‍ണയിക്കപ്പെട്ട സ്ഥലങ്ങളില്‍ മുന്‍കൂട്ടി അനുമതി വാങ്ങിയ ശേഷം മാത്രമേ പൊതുയോഗങ്ങള്‍ അനുവദിക്കൂ. ഇതിനായി 'സുവിധ' ആപ് ഡൗണ്‍ലോഡ് ചെയ്യാം. ജാഥകള്‍, യോഗങ്ങള്‍ എന്നിവ ഈ ആപിലൂടെ മുന്‍കൂര്‍ ബുക്ക് ചെയ്യാം. പൊലീസുമായി ബന്ധപ്പെട്ട് ആദ്യം ബുക്ക് ചെയ്യുന്ന മുറക്ക് ഇവ അനുവദിക്കും. സ്ഥാനാര്‍ഥികളുടെ വിവിധ ലൈസന്‍സുകള്‍, മറ്റ് നിയമപരമായ അനുമതി ലഭിക്കല്‍ എന്നിവക്കും ആപ് ഉപയോഗിക്കാം.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ സി-വിജില്‍ ആപിലൂടെ അറിയിക്കാം. ഈ ആപിെൻറ ഉപയോഗം പരമാവധി ഉറപ്പാക്കണം. ഇതുവഴി അയക്കുന്ന പരാതികള്‍ക്ക് 100 മിനിറ്റിനകം നടപടിയുണ്ടാകും. ആപ് പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള വാക്സിനേഷന് 31 ശതമാനം പൂര്‍ത്തിയായി. 26,000 ഉദ്യോഗസ്ഥരെയാണ് ജില്ലയില്‍ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് രാമവര്‍മപുരം എ.ആര് ക്യാമ്പിലും ഈ ദിവസങ്ങളില്‍ വാക്സിന് നല്‍കും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാൻ ഓരോ ബൂത്തിലും 1000 വോട്ടര്‍മാരില്‍ അധികരിക്കാതെ സംവിധാനം ഏര്‍പ്പെടുത്തും. ഇതിെൻറ ഭാഗമായി 1000 വോട്ടര്‍മാരില്‍ കൂടുതലുള്ള ബൂത്തുകളെ രണ്ടായി വിഭജിച്ച് സമീപത്ത് ഓക്സിലറി ബൂത്ത് സ്ഥാപിക്കും. ആദിവാസി മേഖലയില്‍നിന്നുള്ള 100 ശതമാനം പോളിങ് ഉറപ്പാക്കും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്ക്കുന്നതിെൻറയും സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിെൻറ പ്രാധാന്യവും ഇവരില്‍ എത്തിക്കാൻ മേഖലയില്‍ ബോധവത്കരണം നടത്തി വരുന്നതായും കലക്ടര്‍ അറിയിച്ചു. സിറ്റി പൊലീസ് കമീഷണര്‍ ആര്. ആദിത്യ, റൂറല്‍ എസ്.പി ജി. പൂങ്കുഴലി തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.