മുഖ്യമന്ത്രി സീറ്റിനായിപ്പോര്: കെ.സി. വേണുഗോപാലിനെതിരെ സൈബർ ആക്രമണം ശക്തം
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോൺഗ്രസിൽ കെ.സി. വേണുഗോപാലിനെതിരെ സൈബർ ആക്രമണം. മുഖ്യമന്ത്രിപ്പോര് കടുക്കുമ്പോഴാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം ശക്തമാകുന്നത്. സതീശൻ അനുകൂലികൾ പോസ്റ്റുകളായും കെ.സിയുടെ ഫേസ്ബുക്ക് പേജിലെ കമന്‍റായും വിമര്‍ശനവും തുടരുകയാണ്. മുഖ്യമന്ത്രിയായി എവിടെ മത്സരിച്ചാലും കെ.സിയെ തോൽപ്പിക്കുമെന്നാണ് കമന്‍റുകളിലുള്ളത്. രാഹുൽ ഗാന്ധിയുടെ പേജിലും വി.ഡി. സതീശനെ പിന്തുണച്ചും കെ.സിയെ വിമര്‍ശിച്ചും നിരവധി കമന്‍റുകളാണ് വരുന്നത്.
മുഖ്യമന്ത്രി സീറ്റിനായി കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ്. എം.എൽ.എമാരുടെ പിന്തുണ കെ.സി. പക്ഷത്തിനാണ് കൂടുതലെന്നാണ് കെ.സി പക്ഷത്തിന്റെ അവകാശവാദം. എന്നാൽ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും എം.എൽ.എമാരെ ഒറ്റക്കും കൂട്ടമായും കണ്ടപ്പോൾ, കെ.സി പക്ഷത്തിന്‍റെ കണക്കുകൾ തെറ്റിയെന്നാണ് വി.ഡി, ആർ.സി പക്ഷം പറയുന്നു. കെ.സിക്ക് പിന്തുണ നൽകിയിരുന്ന എം.എൽ.എമാർ കണക്കെടുപ്പിൽ അഭിപ്രായം മാറ്റിയെന്നും ഇരുപക്ഷവും വാദിക്കുന്നു.
40 ലധികം പേരുടെ പിന്തുണയെന്ന കെ.സി പക്ഷത്തിന്‍റെ കണക്ക് തെറ്റാണെന്ന് വി.ഡി-ആർ.സി പക്ഷങ്ങൾ വ്യക്തമാക്കി. 30 മുതൽ 35 വരെ എം.എൽ.എമാരുടെ പിന്തുണ തങ്ങൾക്കാണെന്നാണ് വി.ഡി പക്ഷം പറയുന്നു. 23 പേരുടെ പിന്തുണ എന്നാണ് ചെന്നിത്തല പക്ഷത്തിന്‍റെ അവകാശവാദം. അതിനിടെ മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ സതീശൻ മന്ത്രിയാകാനില്ലെന്ന് നിരീക്ഷകരെ അറിയിച്ചെന്ന വാർത്ത വ്യാപകമായി പ്രചരിച്ചെങ്കിലും വി.ഡി പക്ഷം നിഷേധിച്ചു. മുഖ്യമന്ത്രിയായില്ലെങ്കിൽ മന്ത്രിയാകാൻ ഇല്ലെന്ന് പറഞ്ഞില്ലെന്നാണ് വി.ഡി പക്ഷം ഇപ്പോൾ അറിയിച്ചത്. അത്തരം നിലപാടുകൾ നിരീക്ഷകർക്ക് മുന്നിൽ അല്ല പറയേണ്ടത് എന്നാണ് വിശദീകരണം.
രാവിലെ താജ് ഹോട്ടലിൽ എത്തിയ സതീശൻ, മുഖ്യമന്ത്രിയായില്ലെങ്കിൽ മന്ത്രിയാകാനില്ലെന്ന് കേന്ദ്ര നിരീക്ഷകരെ അറിയിച്ചതായാണ് നേരത്തെ വാർത്തകൾ പുറത്തുവന്നത്. എം.എൽ.എമാരുടെ എണ്ണം എന്ന സാങ്കേതിക മാനദണ്ഡം മാത്രം നോക്കരുതെന്നും സതീശന്‍ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

