ഇലക്ഷൻ സ്റ്റണ്ടോ? അയ്യപ്പ സംഗമത്തിനെതിരെ യോഗക്ഷേമസഭ
text_fieldsഅക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്
തിരുവല്ല: ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതിൽ സർക്കാറിനെതിരെ യോഗക്ഷേമസഭ. തിരുവിതാംകൂർ ദേവസ്വം ബോർഡ് സെപ്റ്റംബർ 20ന് പമ്പയിൽ സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമം സാമ്പത്തിക ലാഭത്തിനോ, ഇലക്ഷൻ സ്റ്റണ്ടോ ആണെന്ന് സംശയിക്കുന്നതായി സംസ്ഥാന അധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്.
രാഷ്ട്രീയ ലാഭമാണോ സംഗമം കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത് എന്ന ആശങ്കയുണ്ട്. ശബരിമലയെ വീണ്ടും വിവാദ വിഷയം ആക്കരുത്. പമ്പയിൽ നടക്കുന്ന അയ്യപ്പ സംഗമത്തിൽ ഭക്തജനങ്ങൾക്ക് ആശങ്കയുണ്ട്. ആചാരങ്ങൾ പാലിക്കപ്പെടേണ്ട സ്ഥലമാണ് ശബരിമല. അയ്യപ്പ സംഗമം സംബന്ധിച്ച് ഭക്തർക്കിടയിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണ ഒഴിവാക്കി സുതാര്യമാക്കാൻ ബോർഡും സർക്കാറും തയാറാവണമെന്നും അക്കീരമൺ കൂട്ടിച്ചേർത്തു.
ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ച് നായർ സർവിസ് സൊസൈറ്റി (എൻ.എസ്.എസ്) നേതൃത്വം രംഗത്ത് എത്തിയിരുന്നു.
അയ്യപ്പ സംഗമത്തിനെതിരെ ബി.ജെ.പി രംഗത്തുവരികയും രാഷ്ട്രീയ വിവാദമായി ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് സംഗമത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് എൻ.എസ്.എസ് വ്യക്തമാക്കിയത്. ആചാര സംരക്ഷണമാണ് എൻ.എസ്.എസിന്റെ നിലപാടെന്നും ആഗോള അയ്യപ്പ സംഗമം വിശ്വാസങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് നടത്തുന്നതെന്നും എൻ.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ പറഞ്ഞു. ആചാരവും വിശ്വാസവും സംരക്ഷിച്ചുകൊണ്ടാകും ആഗോള അയ്യപ്പ സംഗമം നടത്തുകയെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. എൻ.എസ്.എസിന് രാഷ്ട്രീയമില്ല. വിശ്വാസത്തിന് കോട്ടം തട്ടുമ്പോള്‍ മാത്രമേ രംഗത്തുവരാറുളളു. സര്‍ക്കാരില്‍ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമാണ് - സംഗീത് കുമാര്‍ പറഞ്ഞു.
അയ്യപ്പസംഗമം ഭൂരിപക്ഷ പ്രീണനമെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ അഭിപ്രായത്തോടെ പ്രതികരിക്കാനില്ല. അവിശ്വാസികൾ അയ്യപ്പ സംഗമം നടത്തുന്നുവെന്ന ബി.ജെ.പി ആരോപണം തള്ളുന്നു. സർക്കാർ മുൻപന്തിയിൽ നിൽകുമെന്നാണ് എൻ.എസ്.എസ് വിശ്വാസം -അദ്ദേഹം പറഞ്ഞു.
ഇത്തരത്തിലുള്ള ഒരു ആഗോള സംഗമം ശബരിമലയിലെ വികസനത്തിനും ഭക്തര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനുള്ള വേദിയായും മാറുമെന്നും അദ്ദേഹം പറഞ്ഞു.
പമ്പാ തീരത്ത് നടക്കുന്ന ആഗോള അയ്യപ്പ സംഗമം ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിശ്വാസി സംഗമമായാണ് സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുമെന്നാണ് സൂചന. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ക്ഷണിച്ചുവെങ്കിലും വിദേശ യാത്രയുള്ളതിനാൽ അദ്ദേഹം പിൻവാങ്ങിയിരുന്നു. പകരം മന്ത്രിമാരെ അയക്കും.
അതേസമയം, അയ്യപ്പ സംഗമം വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ളതാണെന്നും തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് സംഗമം സംഘടിപ്പിക്കുന്നത് രാഷ്ട്രീയ നാടകമാണെന്നുമാണ് പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അയ്യപ്പ ഭക്തനല്ലാത്ത സ്റ്റാലിനെ ക്ഷണിച്ചതിനെയും അദ്ദേഹം വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

