കേരളമടക്കം അഞ്ചിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നു
text_fieldsതിരുവനന്തപുരം: കേരളം ഉൾപ്പെടെ നാലു സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ മാധ്യമങ്ങളോട് സംസാരിക്കുകയാണ്. കേരളത്തിനു പുറമെ, പശ്ചിമ ബംഗാൾ, അസ്സം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിൽ 140 സീറ്റുകളിലേക്കും പശ്ചിമ ബംഗാളിൽ 294ഉം തമിഴ്നാട്ടിൽ 234ഉം അസമിൽ 126ഉം പുതുശ്ശേരിയിൽ 30ഉം സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റ ഘട്ടത്തിലും ബംഗാളിലും അസ്സമിലും ഒന്നിലധികം ഘട്ടങ്ങളിലും വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. ഏപ്രിൽ 17നും 24നും ഇടയിലാകും കേരളത്തിൽ വോട്ടെടുപ്പ് എന്നാണ് വിവരം. വിഷു, ഈസ്റ്റർ ആഘോഷങ്ങൾ കൂടി പരിഗണിച്ചാവും തീയതി തീരുമാനിക്കുക.
അതേസമയം, തീയതി പ്രഖ്യാപിക്കുന്നതിനു തൊട്ടുപിന്നാലെ എൽ.ഡി.എഫ് സ്ഥാനാര്‍ഥി പട്ടിക പുറത്തുവിടും. സി.പി.എം, സി.പി.ഐ എന്നിവർക്കു പുറമെ മുന്നണിയിലെ ഘടക കക്ഷികളും ഇന്നുതന്നെ സ്ഥാനാർഥികളെ പ്രഖ്യാപിക്കും. കോണ്‍ഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക തിങ്കളാഴ്ച പുറത്തുവന്നേക്കും. ബി.ജെ.പി എ ക്ലാസ് സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് ആദ്യം പ്രഖ്യാപിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ തന്നെ കേരളത്തിലെ മത്സര ചിത്രം തെളിയും.
തെരഞ്ഞെടുപ്പ് കമീഷന്‍റെ വാര്‍ത്തസമ്മേളനം കഴിയുന്നതിനെ പിന്നാലെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. വൈകീട്ട് അഞ്ചിന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വാർത്തസമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ട്. 2021ൽ ബംഗാളിൽ എട്ട് ഘട്ടങ്ങളിലായും അസ്സമ്മിൽ മൂന്ന് ഘട്ടങ്ങളിലായും തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റ ഘട്ടവുമായാണ് വോട്ടെടുപ്പ് നടന്നത്.
വിവിധ സംസ്ഥാനങ്ങളിലെ സന്ദർശനവും പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. പശ്ചിമ ബംഗാൾ നിയമസഭയുടെ കാലാവധി മേയ് ഏഴിന് അവസാനിക്കുന്നതിനാൽ ഇവിടെ വോട്ടെടുപ്പ് ഏപ്രിൽ മുതൽ മേയ് ആദ്യം വരെ നടക്കാൻ സാധ്യതയുണ്ട്.
കേരളത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ സ്ഥാനാർഥി നിർണയത്തിൽ അന്തിമഘട്ടത്തിലാണ്. പ്രഖ്യാപനം വരുന്നതോടെ സ്ഥാനാർഥി ചർച്ചകൾ വേഗം പൂർത്തിയാക്കി പ്രചാരണത്തിലേക്ക് കടക്കും. സംസ്ഥാനത്ത് എൽ.ഡി.എഫ് മൂന്നാം ഊഴം ലക്ഷ്യമിടുമ്പോൾ, ഇടവേളക്കുശേഷം ഭരണത്തിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് യു.എഡി.എഫ്. അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യവുമായാണ് ബി.ജെ.പി തയാറെടുപ്പുകൾ നടത്തുന്നത്. പശ്ചിമ ബംഗാളിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുമ്പോൾ, തൃണമൂൽ കോൺഗ്രസ് വലിയ ആത്മവിശ്വാസത്തിലാണ്.
കേരളത്തിൽ 2021ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 99 സീറ്റുകൾ നേടിയാണ് എൽ.ഡി.എഫ് അധികാരം നിലനിർത്തിയത്. യു.ഡി.എഫിന് 41 സീറ്റ് ലഭിച്ചു. എൻ.ഡി.എക്ക് അക്കൗണ്ട് തുറക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

