Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽദോ എബ്രഹാമിന്‍റെ...

എൽദോ എബ്രഹാമിന്‍റെ കൈക്ക് പൊട്ടലില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്

text_fields
bookmark_border
എൽദോ എബ്രഹാമിന്‍റെ കൈക്ക് പൊട്ടലില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്
cancel

കൊച്ചി: എറണാകുളത്ത് സി.പി.ഐയുടെ ഡി.ഐ.ജി ഓഫിസ് മാർച്ചിനിടെയുണ്ടായ ലാത്തിച്ചാർജിൽ മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാമിനുണ്ടായ പരിക്കിനെ ചൊല്ലി വിവാദം. എം.എൽ.എയുടെ കൈക്ക് പൊട്ടലില്ലെന്ന് വ്യക്തമാക്കി പൊലീസ് കലക്ടർക്ക് കൈമാറിയ മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് വാദപ്രതിവാദം ഉയർന്നത്. എറണാകുളം ജനറൽ ആശുപത്രിയിൽനിന്ന് പ്ലാസ്റ്ററിട്ട ശേഷം ചികിത്സതേടിയ സ്വകാര്യ ആശുപത്രിയിലെ റിപ്പോർട്ടാണ് വിവാദത്തിനാധാരം. കൈയുടെ എല്ലുകൾക്ക് ക്ഷതമില്ലെന്ന് ഇതിൽ വ്യക്തമാക്കുന്നു. എന്നാൽ, ആദ്യഘട്ടത്തിൽ തന്നെ പൊലീസ് സാരമായ പരിക്കില്ലെന്ന് പറഞ്ഞിരുന്നു.

അതേസമയം, കൈക്ക് പൊട്ടലുള്ളതായാണ് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ റിപ്പോർട്ട് നല്‍കിയതെന്ന് സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു പറഞ്ഞു. തങ്ങള്‍ക്ക് ലഭിച്ച മെഡിക്കല്‍ റിപ്പോർട്ട് അനുസരിച്ച് എം.എല്‍.എയുടെ കൈക്ക് പൊട്ടലുണ്ടെന്ന് വ്യക്തമാണ്. ഈ രേഖകൾ കലക്ടറുടെ മുന്നില്‍ ഹാജരാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തെൻറ കൈക്ക് പൊട്ടലുള്ളതായി ഡോക്ടര്‍ പറഞ്ഞെന്ന്, പരിക്കേറ്റ എല്‍ദോ എബ്രഹാം എം.എല്‍.എയും മാധ്യമങ്ങളോട് പറഞ്ഞു. പൊലീസിെൻറ റിപ്പോർട്ട് മുഖവിലക്കെടുക്കുന്നില്ല. അവർക്ക് പല വ്യാഖ്യാനങ്ങളുമുണ്ടാകും. കൈക്ക് പൊട്ടലുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞകാര്യമാണ് താന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാൽ, കൈയൊടിഞ്ഞെന്ന് താനോ മറ്റു പ്രവർത്തകരോ എവിടെയും പറഞ്ഞിട്ടില്ല. ജനറൽ ആശുപത്രിയിലെ ഓർത്തോ വിഭാഗം ഡോക്ടറാണ് കൈക്ക് പൊട്ടലുണ്ടെന്ന് തങ്ങളോട് പറഞ്ഞത്.

ജലപീരങ്കി പ്രയോഗിച്ച് തെറിച്ചുവീണപ്പോഴാണ് കൈക്ക് പരിക്കേറ്റത്. ഇടതുകൈയിലാണ് ചെറിയതോതിലുള്ള പൊട്ടലുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞത്. വസ്തുതക്ക് നിരക്കാത്ത ഒരു കാര്യവും താന്‍ പറഞ്ഞിട്ടില്ലെന്നും എല്‍ദോ എബ്രാഹം പറഞ്ഞു. വ്യാജമായി ഒരുപാട് റിപ്പോർട്ട് നല്‍കി ശീലമുള്ളവരാണ് പൊലീസുകാര്‍. ഡി.ഐ.ജി ഓഫിസിലേക്ക് നടത്തിയ മാർച്ചില്‍ തന്നെയടക്കം മര്‍ദിച്ചതിെൻറ ദൃശ്യങ്ങള്‍ പുറത്തുവന്നതാണ്. മര്‍ദനമേറ്റശേഷം അതിെൻറ അളവ് അന്വേഷിക്കുന്നത് നല്ല ശീലമല്ലെന്നും എല്‍ദോ പറഞ്ഞു.

അതേസമയം, പൊട്ടലില്ലെന്ന് കലക്ടറുെട അന്തിമ റിപ്പോർട്ടിൽ തെളിഞ്ഞാൽ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് എം.എല്‍.എക്കെതിരെ പൊലീസ് കേസെടുക്കാനിടയുണ്ട്. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോൾ എക്സ്റേ എടുത്തിരുന്നുവെന്നും ഈ സമയം കൈകള്‍ക്ക് പൊട്ടലില്ലായിരുന്നുവെന്നുമാണ് പൊലീസ് ഭാഷ്യം. എറണാകുളം എ.സി.പി കെ. ലാല്‍ജിയും എസ്.ഐ വിബിന്‍ ദാസും നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡി.ഐ.ജി ഓഫിസ് മാര്‍ച്ചില്‍ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ച സംഭവത്തില്‍ എല്‍ദോ എബ്രഹാമിനെ രണ്ടാംപ്രതിയാക്കിയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിട്ടുള്ളത്. സി.പി.ഐ ജില്ല സെക്രട്ടറി പി. രാജുവാണ് ഒന്നാംപ്രതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpiMedical ReportEldo Abraham MLA
News Summary - eldo abraham mla medical report
Next Story