വിദ്യാഭ്യാസ നിയമം അപ്ഗ്രേഡ് ചെയ്യൽ: ഹരജി ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിട്ടു
text_fieldsകൊച്ചി: കേന്ദ്ര വിദ്യാഭ്യാസ നിയമപ്രകാരം സ്കൂളുകൾ അപ്ഗ്രേഡ് ചെയ്യാൻ അനുമതി നൽകണമെന്ന അപ്പീൽ ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ച് ചീഫ് ജസ്റ്റിസിെൻറ പരിഗണനക്ക് വിട്ടു. വ്യവസ്ഥകൾ പാലിക്കണമെങ്കിൽ അഞ്ചും എട്ടും ക്ലാസുകൾക്ക് അനുമതി നൽകണമെന്ന അഭിപ്രായത്തോടെയാണ് ജസ്റ്റിസുമാരായ എ.എം. ഷഫീഖ്, എ.എം. ബാബു എന്നിവരടങ്ങിയ ബെഞ്ച് ചീഫ് ജസ്റ്റിസിന് വിട്ടത്. സമാനവിഷയത്തിൽ മറ്റൊരു ഡിവിഷൻ ബെഞ്ചിെൻറ വ്യത്യസ്ത അഭിപ്രായമുള്ള സാഹചര്യത്തിലാണ് അന്തിമതീർപ്പിന് ഫുൾബെഞ്ചിന് വിട്ടത്.
സ്കൂളുകളിൽ ഒന്നുമുതൽ അഞ്ചുവരെയും ആറുമുതൽ എട്ടുവരെയും ക്ലാസ് വേണമെന്ന വിദ്യാഭ്യാസ നിയമത്തിലെ ഷെഡ്യൂൾ പാലിക്കണമെന്നതിനാൽ എയിഡഡ് സ്കൂളുകളിൽ അഞ്ചാംക്ലാസും എട്ടാംക്ലാസും കൂട്ടിച്ചേർക്കാൻ അനുമതി നിഷേധിക്കരുതെന്നാണ് ഡിവിഷൻബെഞ്ചിെൻറ നിരീക്ഷണം. അപ്ഗ്രേഡ് ചെയ്യൽ പ്രാവർത്തികമല്ലെന്നും സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നുമുള്ള കാരണങ്ങളുടെ പേരിൽ അഞ്ച്, എട്ട് ക്ലാസുകൾ കൂട്ടിച്ചേർക്കാനുള്ള അപേക്ഷകൾ നിഷേധിക്കരുത്.
ഒന്നുമുതൽ അഞ്ചുവരെ ക്ലാസുള്ള സ്കൂളുകൾ ഒരു കിലോമീറ്ററിനും ആറുമുതൽ എട്ടുവരെ ക്ലാസ് മൂന്ന് കിലോമീറ്ററിനുമകത്ത് ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. നിയമത്തിലും ഷെഡ്യൂളിലും പറഞ്ഞ വ്യവസ്ഥകൾ പാലിച്ച് നിലവിലെ സ്കൂളുകൾക്ക് തുടരാൻ അനുമതിയുണ്ട്. ഷെഡ്യൂൾ പാലിക്കാൻ സ്കൂളുകൾ ബാധ്യസ്ഥരാണ്.
അല്ലാത്തപക്ഷം സ്കൂൾ നടത്തിപ്പിന് അംഗീകാരം ലഭിക്കില്ല. സ്കൂളുകൾ അപ്ഗ്രേഡ് ചെയ്യാനാവില്ലെന്ന സിംഗിൾബെഞ്ച് ഉത്തരവ് നീതീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. അനുമതിയില്ലാതെ അഞ്ചും എട്ടും ക്ലാസുകൾ തുടങ്ങിയ സ്കൂളുകളിലെ വിദ്യാർഥികൾക്ക് അനുമതിയുള്ള സ്കൂളിൽ പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന് കോടതി നിർദേശിച്ചു. അന്തിമ തീരുമാനം ഉണ്ടാകുംവരെ അംഗീകാരമില്ലാതെ അഞ്ച്, എട്ട് ക്ലാസുകളിൽ പ്രവേശനം നൽകരുതെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.