ഇ.ഡി വാഹന ആക്രമണം; ഡി.ജി.പിയെ വിളിപ്പിച്ച് ആഭ്യന്തരമന്ത്രി
text_fieldsതിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡിനിടെയുണ്ടായ അക്രമ സംഭവത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡി.ജി.പി റവാഡ ചന്ദ്രശേഖറിനെ വിളിപ്പിച്ചു. സംഭവത്തിൽ ഡി.ജി.പി വിശദീകരണം നൽകും. മന്ത്രിയുടെ വീട്ടിലേക്കാണ് വിളിപ്പിച്ചത്. കൂടിക്കാഴ്ചയിൽ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവായ മുൻ ഡി.ജി.പിയും ഫയർഫോഴ്സ് മേധാവിയുമായിരുന്ന എ. ഹേമചന്ദ്രനും പങ്കെടുക്കുന്നുണ്ട്.
ബുധനാഴ്ച ഇ.ഡി റെയ്ഡിന് പിന്നാലെയുണ്ടായ അക്രമ സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിലായി. വട്ടിയൂർക്കാവ് സ്വദേശി അനിൽ, നേമം സ്വദേശി കിരൺ എന്നിവരാണ് പിടിയിലായത്. കേസിൽ ഇതുവരെ ഏഴുപേരാണ് പിടിയിലായത്. ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ആക്രമിച്ചതിനെ തുടർന്ന് വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന 300 പേർക്കെതിരെയാണ് കേസ്. മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് ഇ.ഡി അസിസ്റ്റന്‍റ് ഡയറക്ടർ സനത് റെഡ്ഡിയുടെ മൊഴി. ഇ.ഡി ഉദ്യോഗസ്ഥനായ ഡിക്സൻ ഡേവിഡിനും ഡ്രൈവറായ ശ്യാമിനും പരിക്കേറ്റെന്നും മൊഴിയുണ്ട്.
ഇ.ഡി റെയ്ഡ് നടത്തിയ സാഹചര്യത്തിൽ അക്രമം നടത്തിയ മുഴുവൻ ആളുകളുടെയും പേരിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. അതിൽ പ്രതികളായിട്ടുള്ള കൂടുതൽ ആളുകളുടെ ചിത്രങ്ങൾ പൊലീസിന്റെ കയ്യിലുണ്ട്. ആളുകളെ തിരിച്ചറിഞ്ഞ് ശക്തമായ നടപടി ഉണ്ടാകും. നിയമം കൈയിലെടുക്കാൻ ഒരാളെയും അനുവദിക്കില്ല. നിയമം കൈയിലെടുക്കാനും ജനജീവിതം സ്തംഭിപ്പിക്കാനും മണിക്കൂറുകളോളം ജനങ്ങൾക്ക് സ്വൈര്യജീവിതം അസാധ്യമാക്കാനുമുള്ള നീക്കം അപലപനീയമാണെന്നും ചെന്നിത്തല ഫേസ് ബുക്കിൽ കുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ 10- വർഷം കേരളം ഭരിച്ച ആളുകളാണ് ഇവിടെ ഈ സംഘർഷം ഉണ്ടാക്കുന്നത്. കേരളത്തിൽ കലാപം ഉണ്ടാക്കാൻ തിരുവനന്തപുരത്ത് സംഘർഷമുണ്ടാക്കാം എന്നാണ് കരുതുന്നതെങ്കിൽ അത് ഒരു കാരണവശാലും അനുവദിക്കുന്നതല്ലെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

