ഇ.ഡി സംഘത്തിന് നേരെ ആക്രമണം: റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
text_fieldsതിരുവനന്തപുരം: ഇ.ഡി സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി. കൃത്യനിര്‍വഹണത്തിനിടെയാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ ഇ.ഡി വാഹനത്തിന്റെ ഡ്രൈവര്‍ക്ക് പരുക്കേറ്റ സാഹചര്യമുണ്ടായതെന്നും ഇതില്‍ സുരക്ഷ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിലാണ് ആഭ്യന്തര മന്ത്രാലയം സർക്കാറിനോട് റിപ്പോർട്ട് തേടിയത്.
സംസ്ഥാന പൊലീസ് മേധാവിയോടും സംഭവത്തില്‍ വിശദീകരണം തേടിയേക്കും. ആക്രമണത്തിനെതിരെ ഇ.ഡി ഉദ്യോഗസ്ഥര്‍ ഉടന്‍ പരാതി തയാറാക്കി നല്‍കാനാണ് സാധ്യത. ഇതിന് മുമ്പ് പശ്ചിമ ബംഗാളില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ സമാനമായ ആക്രമണ നീക്കമുണ്ടായപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കടുത്ത നടപടിയാണ് സ്വീകരിച്ചത്.
സംസ്ഥാന പൊലീസാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഒരുക്കേണ്ടത്. രണ്ട് വാഹനങ്ങള്‍ അടിച്ചുതകര്‍ത്ത പശ്ചാത്തലത്തില്‍ ഗുരുതര സുരക്ഷ വീഴ്ച പൊലീസിനുണ്ടായെന്നാണ് കേന്ദ്ര വിലയിരുത്തൽ. സംഭവത്തില്‍ ഇ.ഡി ഡയറക്ടര്‍ രാഹുല്‍ നവീന്‍, ഇ.ഡി കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുള്ള അഡീഷണല്‍ ഡയറക്ടറോട് വിശദമായ റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്.
തിരുവനന്തപുരത്തെ പിണറായിയുടെ വീട്ടില്‍നിന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ മടങ്ങുമ്പോഴാണ് സി.പി.എം പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയായിരുന്നു. ഉദ്യോഗസ്ഥരുടെ കാറിന്റെ ചില്ല് തകര്‍ക്കുകയും ഒരു വനിത ഉദ്യോഗസ്ഥയടക്കം നാലംഗ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കും എട്ടംഗ സി.ആര്‍.പി.എഫ് സംഘത്തിനും നേരെയാണ് ആക്രമണം നടന്നത്. പ്രതികള്‍ പാര്‍ട്ടി ഓഫിസിലുണ്ടെന്നും അവരെ അറസ്റ്റ് ചെയ്യണമെന്നുമാണ് പൊലീസ് നിലപാട്. ആക്രമണത്തില്‍ ടാക്‌സി ഡ്രൈവര്‍ ശ്രീകാര്യം സ്വദേശി ശ്യാമിന് പരിക്കേറ്റിരുന്നു. സംഘര്‍ഷത്തില്‍ തകര്‍ന്ന വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

