പിണറായി വിജയന്റെ വീടുകളിൽ ഇ.ഡി റെയ്ഡ്
text_fieldsതിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളിൽ ഇ.ഡി റെയ്ഡ്. തിരുവനന്തപരം ബേക്കറി ജങ്ഷനിലുള്ള വാടക വീട്ടിലും കണ്ണൂരിലെ വസതിയിലുമാണ് ഇ.ഡി പരിശോധന നടത്തുന്നത്. മുൻമന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ കോട്ടൂളിയിലെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.സി.എം.ആർ.എൽ എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ നടക്കുന്ന റെയ്ഡ്.
സി.എം.ആർ.എൽ എക്‌സാലോജിക് കേസിൽ ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാം എന്ന ഹൈകോടതി ഉത്തരവിന് പിന്നാലെയാണ് തിരുവനന്തപുരത്തെ വീട്ടിൽ അന്വേഷണ സംഘം പരിശോധനക്കായി എത്തിയത്. പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെടെയുള്ളവർ നിലവിൽ താമസിക്കുന്നത് ബേക്കറി ജംഗ്‌ഷനിലെ വാടക വീട്ടിലാണ്.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വസതിയിൽ ഇഡി റെയ്ഡിനെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ -പി.ബി. ബിജു
മാസപ്പടിക്കേസിൽ ഇ.ഡി അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് സമൻസ് അയച്ച നടപടി നേരത്തെ സി.എം.ആർ.എൽ ചോദ്യം ചെയ്തിരുന്നു. ഇതിൽ കമ്പനി സമർപ്പിച്ച ഹരജിയിൽ വാദം കേട്ട ഹൈകോടതിയാണ് അന്വേഷണവുമായി ഇ.ഡിക്ക് മുന്നോട്ട് പോകാം എന്ന ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ 12 ഭാഗങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. പരിശോധന സമയത്ത് പിണറായി വിജയൻ തിരുവനന്തപുരത്തെ വസതിയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്.
പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ കൂടാതെ മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലും ഇ.ഡി പരിശോധന നടത്തുന്നുണ്ട്. പിണറായി വിജയന്റെയും മകൾ വീണ വിജയന്റെയും മൊഴി രേഖപ്പെടുത്തും. തുടർന്ന് സമൻസ് അയച്ച് കൊച്ചിയിലെ ഓഫിസിൽ ഹാജരാകാൻ ആവിശ്യപ്പെടുമെന്നാണ് പുറത്തുവരുന്ന വിവരം.
പിണറായി വിജയനും മകൾ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി കേസ് ഏതാനം വർഷങ്ങളായി വലിയ ചർച്ചക്കാണ് വഴിവെച്ചിട്ടുള്ളത്. കരിമണൽ ഖനനം നടത്തുന്ന, പരിസ്ഥിതി മലിനീകരണം അടക്കമുള്ള ആരോപണം നേരിടുന്ന കമ്പനി അവരുടെ പ്രവർത്തനങ്ങൾ സുഖമമാക്കുന്നതിന് വേണ്ടി കേരളത്തിലെ രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയിരുന്നു. അതിൽ ഏറ്റവും കൂടുതൽ പണം നൽകിയത് മുൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മകൾ ആയതിനാൽ ഒരു സേവനവും നൽകാതെ വീണ വിജയൻ കമ്പനിയിൽ നിന്നും 1.72 കോടി രൂപ മാസാമാസം വീണയുടെ അക്കൗണ്ടിലേക്കും എക്‌സാലോജിക്കിന്റെ അക്കൗണ്ടിലേക്കുമായി നൽകിയിരുന്നു എന്ന് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വീണ വിജയൻ പ്രതിയാണ്. തുടർന്ന് ഇ.ഡി ഏറ്റെടുത്ത കേസ് പലതരത്തിലുള്ള നിയമ വ്യവഹാരത്തിലൂടെ തടസ്സപ്പെടുത്തിരുന്നു. ഇതാണ് ഇന്നലെ ഹൈകോടതി ഇടപെട്ട് ഒഴുവാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

