ഇ.ഡി റെയ്ഡ്: സംസ്ഥാന വ്യാപകമായി സി.പി.എം പ്രതിഷേധം, തലസ്ഥാനത്ത് സംഘർഷം
text_fieldsതിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലും മറ്റും നടക്കുന്ന ഇ.ഡി റെയ്ഡിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ച് സി.പി.എം. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. തലസ്ഥാനത്ത് ബേക്കറി ജങ്ഷനിൽ പിണറായി വിജയന്റെ വാടക വീടിനു മുന്നിൽ സി.പി.എം പ്രവർത്തകർ നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി. ഇവിടെ രാവിലെ ആറു മുതൽ ഇ.ഡി റെയ്ഡ് തുടരുകയാണ്. പരിശോധന നടക്കുന്ന വീട്ടിലേക്ക് തള്ളിക്കയറാൻ സി.പി.എം പ്രവർത്തകർ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.
മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കൊട്ടൂളിയിലെ വീടിനു മുന്നിൽ സി.പി.എം പ്രവർത്തകരുടെ പ്രതിഷേധം
പൊലീസ് ഉദ്യോഗസ്ഥരുടെ ഹെൽമറ്റ് ഊരി സി.ആർ.പി.എഫ് ഉദ്യോഗസ്ഥർക്കെതിരെ എറിഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരേ കല്ലെറിയുന്നതും കാണാമായിരുന്നു. പിന്നീട് നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കുകയായിരുന്നു.
അതേസമയം പ്രതിഷേധം കണക്കുകൂട്ടലുകൾ തെറ്റിച്ചതോടെ ഇ.ഡി കൂടുതൽ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് പൊലീസ് മേധാവിയുമായി ചർച്ച നടത്തി. റെയ്ഡ് നടക്കുന്ന കണ്ണൂരിലെ വീടിനു മുന്നിലും മുൻ മന്ത്രി റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീടിനു മുന്നിലും പ്രവർത്തകർ നേതാക്കളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്.തിരുവനന്തപുരത്ത് മാർച്ചിനിടെ ശോഭനാ ജോർജ് കുഴഞ്ഞുവീണു.
പിണറായിവിജയന്റെ വീട്ടിലെ ഇ.ഡി റെയ്‌ഡിനെതിരെ എറണാകുളത്ത് നടന്ന പ്രതിഷേധം
സംഘർഷം രൂക്ഷമായതോടെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വീട്ടിലെ ഗേറ്റിനു മുന്നിൽ നിന്ന് മാറ്റുകയായിരുന്നു. തുടർന്ന് പ്രവർത്തകർ പ്രതിഷേധം മറ്റ് ഭാഗങ്ങളിലേക്ക് നീങ്ങി.
കോഴിക്കോട്ടും പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി. കോഴിക്കോട് കോട്ടൂളിയിലെ റിയാസിന്റെ വീട്ടിൽ മാതാപിതാക്കളും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നതെന്നും അവർ ഭക്ഷണം കഴിച്ചോ എന്ന് അന്വേഷിക്കാൻ പോലും സുരക്ഷാ ഉദ്യോഗസ്ഥർ അനുവദിക്കില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. അഭിഭാഷകനെ വീട്ടിലേക്ക് കയറ്റണമെന്ന പ്രതിഷേധക്കാരുടെ ആവശ്യവും ഇ.ഡി ഉദ്യോഗസ്ഥർ അംഗീകരിച്ചില്ല. സുരക്ഷാ ഉദ്യോഗസ്ഥരും നേതാക്കലും തമ്മിൽ വാക്കുതർക്കത്തിനിടയാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

