അവയവകച്ചവടത്തിൽ ഇ.ഡി അന്വേഷണം; അഞ്ച് ആശുപത്രികളിലും പ്രതികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും പരിശോധന
text_fieldsകൊച്ചി: മെഡിക്കൽ ടൂറിസത്തിന്‍റെ മറവിൽ വ്യാജരേഖകൾ ചമച്ച് വൻ തുകക്ക് അവയവകച്ചവടം നടത്തിയ സംഭവത്തിൽ അന്വേഷണവുമായി കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി). അന്വേഷണത്തിന്‍റെ ഭാഗമായി വ്യാഴാഴ്ച വിവിധ ജില്ലകളിലെ അഞ്ച് സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ഇ.ഡി സംസ്ഥാനത്ത് വ്യാപക പരിശോധന നടത്തി.
എറണാകുളം ജില്ലയിൽ മൂന്ന് ആശുപത്രികൾ ഉൾപ്പെടെ അഞ്ചിടത്തായിരുന്നു പരിശോധന. ഇതിനുപുറമെ കോട്ടയത്തെയും തിരുവനന്തപുരത്തെയും കൊല്ലത്തെയും ഓരോ ആശുപത്രിയിലും പ്രധാന പ്രതി നജീബിന്‍റെ കാസർകോട്ടെ വസതിയിലും അവയവ കടത്തിൽ ഇടനിലക്കാരായി പ്രവർത്തിച്ച കൊല്ലത്തെ രണ്ടുപേരുടെ വീടുകളിലും പരിശോധന നടന്നതായാണ് വിവരം.
പുലർച്ചെ ആറുമണിയോടെ ഒരേ സമയം ആരംഭിച്ച പരിശോധന രാത്രി വൈകിയാണ് പൂർത്തിയായത്. അനധികൃത അവയവകടത്തുമായി ബന്ധപ്പെട്ട് കേരള പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളെ തുടർന്നാണ് ഇ.ഡി പരിശോധനയുണ്ടായത്. ഈ ഇടപാടുകളിൽ കള്ളപ്പണ കൈമാറ്റം നടന്നുവെന്ന സംശയത്തിലാണ് നടപടി. എറണാകുളത്ത് മൂന്ന് ആശുപത്രികളിലും അവയവ വ്യാപാരത്തിൽ ബന്ധമുണ്ടെന്ന് കരുതുന്ന പള്ളിക്കര സ്വദേശി സണ്ണി, കാവുങ്ങപ്പറമ്പ് സ്വദേശി സനോജ് എന്നിവരുടെ വീടുകളിലുമാണ് ഇ.ഡി ഉദ്യോഗസ്‌ഥർ പരിശോധന നടത്തിയത്. കേസിലെ പ്രധാന പ്രതികളുടെ അക്കൗണ്ടുകളിലേക്ക് ചില ആശുപത്രികളിൽനിന്ന് പണം എത്തിയതായി കണ്ടെത്തിയിരുന്നു. ഇത് കള്ളപ്പണ ഇടപാടാണെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇ.ഡി കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണവും റെയ്ഡും ആരംഭിച്ചത്.
ഇങ്ങനെ എത്തിയ തുക അവയവ കടത്തിന്‍റെ കമീഷനാണെന്നാണ് സൂചന. ഈ ഇടപാടുകൾ സംബന്ധിച്ച രേഖകൾ കണ്ടെത്താനാണ് ആശുപത്രികളിലെ പരിശോധനയെന്നാണ് വിവരം. പരിശോധനയിൽ ഇ.ഡി ഉദ്യോഗസ്ഥരെ സഹായിക്കാൻ ബാങ്ക് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
നജീബിന്‍റെ കാസർകോട്ടെ വീട്ടിലും ഇടനിലക്കാരായ ശ്രീജ, സുധീർ എന്നിവരുടെ കൊല്ലത്തെ വീടുകളിലുമാണ് വ്യാഴാഴ്ച രാവിലെ മുതൽ പരിശോധന ആരംഭിച്ചത്. വിദേശികളുമായുള്ള ആശയവിനിമയം ഉൾപ്പെടെ ഡിജിറ്റൽ തെളിവുകളും ശേഖരിച്ചതായി വിവരമുണ്ട്.
അവയവ കച്ചവട കേസിലെ സാമ്പത്തിക സ്രോതസ്സുകളെയും വിദേശപണ ഇടപാടുകളെയും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. നേരത്തെ അറസ്‌റ്റിലായ പ്രതികളിൽനിന്ന് ലഭിച്ച സൂചനകളുടെയും മൊഴികളുടെയും അടിസ്‌ഥാനത്തിലാണ് സണ്ണിയുടെയും സനോജിന്റെയും വീടുകളിൽ ഉദ്യോഗസ്ഥർ എത്തിയത്. അവയവക്കച്ചവടത്തിലൂടെ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ ഇടപാടുകൾ നടന്നെന്ന സംശയത്തിലാണ് കേന്ദ്ര ഏജൻസി. നജീബിനെ കഴിഞ്ഞമാസം ഉത്തർപ്രദേശിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ഇപ്പോഴും ജാമ്യം ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

