ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതം; നോട്ടീസ് കിട്ടിയിട്ടില്ല -തോമസ് ഐസക്
text_fieldsതിരുവനന്തപുരം: ഇ.ഡിയുടെ ഇടപെടൽ രാഷ്ട്രീയ പ്രേരിതമെന്ന് മുൻധനമന്ത്രി തോമസ് ഐസക്. നോട്ടീസ് കിട്ടിയിട്ടില്ല. കിഫ്ബി നടത്തുന്നത് അസാധ്യമായ കാര്യങ്ങളാണ്. ഇതാണ് ബി.ജെ.പിയെ ആശങ്കപ്പെടുത്തുന്നതെന്നും തോമസ് പറഞ്ഞു.
ധനമന്ത്രിയായിരുന്ന കാലത്ത് കിഫ്ബിയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഇ.ഡി നോട്ടീസ് നൽകിയത്. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഇ.ഡി ഓഫിസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
എല്ലാ ഏജൻസികളെയും തങ്ങളുടെ രാഷ്ട്രീയലക്ഷ്യം നടപ്പാക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. ഇപ്പോൾ ഇങ്ങനെയൊരു നീക്കം തനിക്കെതിരെ നടത്തുന്നതിന് പിന്നിൽ ഇ.ഡിക്ക് പല താൽപര്യവമുണ്ടായിരിക്കും. അതിനെ ആ രീതിയിൽ തന്നെ നേരിടുമെന്നും തോമസ് ഐസക് വ്യക്തമാക്കി.
ഹാജരാവണോ വേണ്ടയോ എന്നതിൽ നോട്ടീസ് വന്നിട്ട് തീരുമാനമെടുക്കാം. കേരളത്തിൽ കിഫ്ബി എന്തൊരു മാറ്റമാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. നമ്മുടെ സ്കൂളുകളെല്ലാം നവീകരിച്ചു, നമ്മുടെ ആശുപത്രികൾ വികസിച്ചു. റോഡുകൾ ഒന്നൊന്നായി പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നു. ഈ വര്‍ഷം ട്രാൻസ് ഗ്രിഡ് പദ്ധതി പൂര്‍ത്തിയാക്കുന്നതോടെ വൈദ്യുതി പ്രതിസന്ധി അവസാനിക്കും. കെഫോണ്‍ അടുത്തു തന്നെ പൂര്‍ത്തിയാവും.
ദേശീയപാതയും റിങ് റോഡ് നിര്‍മ്മാണത്തിനും ഭൂമിയേറ്റെടുക്കാൻ പണം നൽകുന്നു. അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങളാണ് കിഫ്ബി ഫണ്ടിങ്ങിലൂടെ നടക്കുന്നത്. ഇതൊന്നും ചില്ലറയല്ല ബി.ജെ.പിയെ ആശങ്കപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.