പാർട്ടി ഫണ്ടിന് ഇ.ഡി പൂട്ട്: പണമില്ല, കൂപ്പണടിച്ച് ജനങ്ങളിലേക്കിറങ്ങാൻ കോൺഗ്രസ്
text_fieldsതിരുവനന്തപുരം: പാർട്ടി ഫണ്ടിന് ഇ.ഡി പൂട്ടിട്ടതോടെ പ്രചാരണത്തിന് പണമില്ലാതെ കോൺഗ്രസ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനശേഷം വന്ന കേന്ദ്രത്തിന്‍റെ കടുംവെട്ട് പാർട്ടിയെ മുമ്പില്ലാത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്.
തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഹൈകമാൻഡ് വകയായി ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന സ്ഥിതിയാണ്. മുൻവർഷങ്ങളിൽ സ്ഥാനാർഥികൾക്ക് നിശ്ചിത തുക ഹൈകമാൻഡ് നൽകിയിരുന്നു. പ്രതിസന്ധി മറികടക്കാൻ ജനങ്ങളിലേക്കിറങ്ങാനാണ് കോൺഗ്രസ് തീരുമാനം.
തിങ്കളാഴ്ച ചേർന്ന കെ.പി.സി.സി പ്രചാരണ സമിതി യോഗം ഇക്കാര്യം ചർച്ച ചെയ്തു. പ്രതിപക്ഷത്തിന്‍റെ കൈകൾ കെട്ടിയിട്ട കേന്ദ്ര നടപടി ജനങ്ങളോട് വിശദീകരിക്കാനും അവരുടെ പിന്തുണ തേടാനുമാണ് തീരുമാനം. മണ്ഡലംതലത്തിൽ കൂപ്പൺ അടിച്ച് പിരിവ് നടത്താൻ കെ.പി.സി.സി താഴേത്തട്ടിലേക്ക് നിർദേശം നൽകി.
മണ്ഡലം തലങ്ങളിൽ പ്രചാരണത്തിനുള്ള പണം കൂപ്പൺ പിരിവിലൂടെയും സ്ഥാനാർഥികൾ സ്വന്തംനിലയിലും കണ്ടെത്താനാണ് നിർദേശം. ഇതോടൊപ്പം മണി ചാലഞ്ച് നടത്താനും നേതൃത്വം ആലോചിക്കുന്നുണ്ട്.
രാജസ്ഥാനിൽ ആറാം ഘട്ട പട്ടിക പ്രഖ്യാപിച്ചു; ഓരോ സീറ്റ് സി.പി.എമ്മിനും ആർ.എൽ.പിക്കും
ജയ്പുർ: രാജസ്ഥാനിലെ നാല് സീറ്റുകളിലേക്കു കൂടി കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ പ്രഹ്ലാദ് ഗുഞ്ചലിന് സീറ്റ് ലഭിച്ചു. കോട്ട മണ്ഡലത്തിൽ ലോക്സഭ സ്പീക്കർ ഓം ബിർലയെയാണ് അദ്ദേഹം നേരിടുക.
അജ്മീർ ഡെയറി ചെയർമാൻ രാമചന്ദ്ര ചൗധരി അജ്മീറിലും മുൻ എം.എൽ.എ സുദർശൻ റാവത് രാജ്സമണ്ഡിലും ദാമോദർ ഗുർജാർ ഭിൽവാരയിലും മത്സരിക്കും. ഇതുവരെ 22 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്.
ഓരോ സീറ്റ് വീതം സഖ്യകക്ഷികളായ സി.പി.എമ്മിനും ആർ.എൽ.പിക്കും നൽകി. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ സി. റോബർട്ട് ബ്രൂസും അങ്കത്തിനിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.