Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘കോൺഗ്രസുകാരെ കൂറുമാറ്റിച്ചത് ഈ ഇ.ഡിയല്ലേ? നേതാക്കളെ പേടിപ്പിച്ച് പുറത്തുകൊണ്ടുവരാനുള്ള ബി.ജെ.പി ഉപകരണമാണത്’; രൂക്ഷവിമർശനവുമായി തോമസ് ​ഐസക്

text_fields
bookmark_border
Dr.T.M Thomas Isaac
cancel

കോഴിക്കോട്: ഇ.ഡി ബിജെപിയുടെ ഒരു രാഷ്ട്രീയ ഉപകരണം ആണെന്നതിനെകുറിച്ച് ആർക്കെങ്കിലും വല്ല സംശയവും ഉണ്ടോ എന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്. കോൺഗ്രസിൽ നിന്ന് മുഴുവൻ പേരെയും കൂറുമാറ്റിയത് ഈ ഇ.ഡിയല്ലേയെന്നും അദ്ദേഹം ചോദിച്ചു. സി.പി.എം വിപുലീകൃത സംസ്ഥാന സമിതി സമ്മേളനത്തി​നിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കോൺഗ്രസിൽ നിന്ന് മുഴുവൻ പേരെയും കൂറുമാറ്റിച്ചിട്ടുള്ളത് ഈ ഇ.ഡിയല്ലേ? കഴിഞ്ഞ ആഴ്ചയല്ലേ ഒരു മുൻ മുഖ്യമന്ത്രി മാറിയത്. അതുപോലുള്ള നേതാക്കന്മാരെയൊക്കെ പേടിപ്പിച്ച് പുറത്തു കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ഇഡി. അത് ആദ്യം സമ്മതിക്കുക. അതിനുശേഷം ബാക്കിയുള്ള കാര്യങ്ങൾ നോക്കാം. ഞങ്ങളെ രാഷ്ട്രീയമായി പ്രതിരോധത്തിൽ ആക്കാൻ പറ്റുമോ ഇല്ലയോ എന്ന പരിശോധനയാണ് ഇഡിയുടെ ഈ നീക്കം. അതി​ന് ഞങ്ങൾ രാഷ്ട്രീയമായി മറുപടി കൊടുക്കും. നിയമപരമായിട്ട് കാണേണ്ടത് നിയമപരമായിട്ട് കാണും.

പ്രതിപക്ഷം എന്നനിലയിൽ ഈ സർക്കാരിനെ വിമർശിക്കുന്നത് കൂടിപ്പോയി എന്നാണ് ചിലർ പറയുന്നത്. ഇത്ര നേരത്തെ നിങ്ങൾ വിമർശനം തുടങ്ങല്ലേ, കുറച്ചു സമയം അവർക്ക് കൊടുക്കൂ എന്നാണ് എല്ലാവരും പറയുന്നത്. തങ്ങൾ ഭരണത്തിൽ വന്നിട്ട് ഇത്രയും ദിവസമല്ലേ ആയുള്ളൂ എന്നാണ് സർക്കാർ പറയുന്നത്. പക്ഷെ അതിനകം തന്നെ അവരെ വിമർശിച്ചില്ലെങ്കിൽ വലിയ വീഴ്ചയാകും എന്നൊരു അന്തരീക്ഷം അവർ സൃഷ്ടിച്ചിട്ടുണ്ട്. പവർകട്ട് തന്നെ നോക്കൂ’ -തോമസ് ഐസക് പറഞ്ഞു.

തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ മറികടക്കുന്നതിനും ദൗർബല്യങ്ങൾ പരിഹരിക്കുന്നതിനും വിശദമായ കർമ്മ പരിപാടിക്ക് സി.പി.എം വിപുലീകൃത സംസ്ഥാന സമിതി സമ്മേളനം രൂപം നൽകിയിട്ടു​ണ്ടെന്നും തോമസ് ഐസക് പറഞ്ഞു. ‘തെരഞ്ഞെുപ്പ് തോൽവിയെ കുറിച്ച് പാർട്ടി തയാറാക്കിയ രേഖകളിൽ നേതൃത്വത്തിനും അണികൾക്കും അനുഭാവികൾക്കും പറ്റിയ തെറ്റിനെകുറിച്ചാണ് പറയുന്നത്. ദൗർബല്യങ്ങൾ തിരുത്തും. ജനങ്ങൾക്ക് തെറ്റുപറ്റിയെന്ന് ഞങ്ങളുടെ ഒരു രേഖയിലും പറഞ്ഞിട്ടില്ല. ഞങ്ങൾക്ക് എന്ത് പോരായ്മയുണ്ട്, ഞങ്ങൾക്ക് എന്ത് ദൗർബല്യമുണ്ട് അതാണ് ഞങ്ങൾ പറഞ്ഞത്. അതൊക്കെ ഞങ്ങൾ മറികടക്കും. അതിനുള്ള ഒരു പരിപാടി തയ്യാറാക്കിയിട്ടുണ്ട് -അദ്ദേഹം പറഞ്ഞു.

കർമ്മ പരിപാടി നടപ്പാക്കുന്നതിനുവേണ്ടി വേണ്ടി സെക്രട്ടറിയറ്റിലേക്കും സംസ്ഥാന കമ്മിറ്റിയിലേക്കും പുതിയ ആളുകളെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്, പ്രത്യേകിച്ച് ഇപ്പോൾ ഏറ്റെടുക്കാൻ പോകുന്ന പുതിയ പ്രവർത്തനങ്ങൾക്ക് വേണ്ടി ചില ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട് എന്നല്ലാതെ വേറെ നേതൃമാറ്റങ്ങൾ ഒന്നുമില്ല.

നേതൃത്വം മാറണം എന്ന് പത്രത്തിലൊക്കെ ഉണ്ടാക്കിയ ചർച്ച അല്ലാതെ പാർട്ടിക്കകത്ത് അങ്ങനെ നേതൃത്വം മൊത്തം മാറണം എന്ന ചർച്ച ഉണ്ടായിട്ടില്ല. എന്തൊക്കെയാണ് തെറ്റ് പറ്റിയത്, എവിടെയാണ് തിരുത്തേണ്ടത് എന്ന സ്വയംവിമർശനാത്മകമായ ചർച്ചകൾ നടന്നിട്ടുണ്ട്. എല്ലാ തലത്തിലും ബ്രാഞ്ച് വരെ നടത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ രണ്ട് പരസ്യരേഖകളും അംഗീകരിച്ചിട്ടുണ്ട്. ആ രേഖകളിൽ പറഞ്ഞിട്ടുള്ള പോലെ സ്വയം വിമർശനം പാർട്ടിയുടെ ചരിത്രത്തിൽ ഒരു ഘട്ടത്തിലും സിപിഎം നടത്തിയിട്ടില്ല. അത്രക്ക് വിശദമായിട്ടുള്ള രേഖകളാണ്. പോരായ്മകൾ എന്താണെന്ന് അറിയാനല്ല അത്. അതിനൊക്കെ പരിഹാരം എന്താണ് എന്നതിനുള്ള കർമ്മ പരിപാടിക്ക് രൂപം നൽകിയിട്ടുണ്ട്. അതിന്റെ രേഖയാണ് സമ്മേളനം അംഗീകരിച്ചത്.

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ചില പിഴവുകൾ സംഭവിച്ചിരുന്നു. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഭാവിയിൽ സ്ഥാനാർത്ഥി നിർണയത്തിന് എന്തൊക്കെ ശ്രദ്ധിക്കണം എന്നതിനെകുറിച്ച് പാർട്ടി ആലോചിക്കും. ഇങ്ങനെയുള്ള പാകപ്പിഴകൾ വരാതിരിക്കാൻ വേണ്ടി എന്ത് മുൻകരുതലാണ് വേണ്ടത് എന്ന് തീരുമാനിക്കും -അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ED is BJP tool to scare leaders: Thomas Isaac
Next Story