ഇ.ഡിയുടെ അന്വേഷണം പിണറായി വിജയനിലേക്ക് എത്തും -മാത്യു കുഴൽനാടൻ
text_fieldsകൊച്ചി: ഇ.ഡിയുടെ അന്വേഷണം പിണറായി വിജയനിലേക്ക് എത്തുമെന്നും സി.എം.ആർ.എല്ലിന് യഥാർഥ സേവനം നൽകിയത് പിണറായി ആണെന്നും മാത്യു കുഴൽനാടൻ. ഒരു സേവനവും നൽകാതെ സി.എം.ആർ.എൽ കമ്പനിയിൽനിന്ന് എക്‌സാലോജിക് പണം വാങ്ങി എന്നതിൽ തർക്കമില്ലെന്ന് വ്യക്തമായതായി മാത്യു കുഴൽനാടൻ ആരോപിച്ചു. സി.എം.ആർ.എൽ-എക്‌സാലോജിക് കേസിൽ ടി. വീണക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെയാണ് മാത്യു കുഴൽനാടന്റെ പ്രതികരണം.
കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടത്തിയത്. എന്തിനുവേണ്ടിയാണ് കോടിക്കണക്കിന് രൂപ വീണക്ക് നൽകിയത്. ആർക്കുവേണ്ടിയാണ് വീണക്ക് പണം കൊടുത്തതെന്ന് അറിയണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. വീണയെ ചോദ്യം ചെയ്യുന്നതിലൂടെ നിർണായക വിവരങ്ങൾ പുറത്തുവരുമെന്ന് ബി.ജെ.പി നേതാവ് ഷോൺ ജോർജ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട രേഖകൾ ഇ.ഡിക്ക് കൈമാറി. കേസന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ചോദ്യം ചെയ്യൽ അനിവാര്യമെന്നും ഷോൺ ജോർജ് പ്രതികരിച്ചു.
ഇ.ഡിയുടെ സമൻസിനെ നേരിടേണ്ടത് വീണയാണെന്ന് കെ.കെ. ശൈലജ. പ്രതിപക്ഷ നേതാവിനും മകൾക്കും എതിരായ നടപടികൾ രണ്ട് തരമാണ്. വീണക്കായി പാർട്ടി ഇടപെടേണ്ട സാഹചര്യമില്ലെന്ന് എൻ.എൻ. കൃഷ്ണദാസും വ്യക്തമാക്കി. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇ.ഡി നീക്കങ്ങളെ അംഗീകരിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, എക്സാലോജിക് ഇടപാടിൽ എസ്.എഫ്.ഐ.ഒ രേഖകൾ ഇ.ഡിക്ക് കൈമാറുന്നതിന് തടയാൻ സി.എം.ആർ.എൽ ഡൽഹി ഹൈകോടതിയെ സമീപിച്ചേക്കും. അന്വേഷണത്തിൽ തൽസ്ഥിതി തുടരണമെന്ന ഉത്തരവ് ലംഘിച്ചെന്ന് ഡൽഹി ഹൈകോടതിയെ അറിയിക്കും.
സി.എം.ആർ.എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി. വീണ ഉൾപ്പെടെ ഒമ്പത് പേർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച കൊച്ചി ഓഫിസിൽ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടത്. സി.എം.ആർ.എൽ എം.ഡിയായ ശശിധരൻ കർത്ത, സി.എം.ആർ.എല്ലിന്റെ ജോയന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ്. കർത്ത, സി.എം.ആർ.എല്ലിന്റെ ചീഫ് ജനറൽ മാനേജർ കെ.എസ്. സുരേഷ് കുമാർ തുടങ്ങിയവർക്കാണ് സമൻസ് അയച്ചത്. എന്നാല്‍, അന്വേഷണ ഏജന്‍സിയെന്ന നിലയില്‍ ഇ.ഡിക്ക് രേഖകള്‍ നല്കുന്നതില് തെറ്റില്ലെന്ന് നിരീക്ഷിച്ച കോടതി സി.എം.ആർ.എൽ വാദങ്ങൾ തള്ളി രേഖകൾ നൽകാൻ ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

