എക്സാലോജിക് കേസ്: നിർണായക രേഖകൾ ഇന്ന് ഇ.ഡിക്ക്; വീണയെ വീണ്ടും ചോദ്യം ചെയ്തേക്കും
text_fieldsകൊച്ചി: എക്സാലോജിക് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം കൂടുതൽ ശക്തമാക്കുന്നു. കേസിൽ നിർണായകമായ എസ്.എഫ്.ഐ.ഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) രേഖകൾ ഇന്ന് ഇഡിക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ട്. പി.എം.എൽ.എ കോടതി മുഖേന ലഭിക്കുന്ന 134 രേഖകൾ കേസിൽ നിർണായക വഴിത്തിരിവാകും.
ടി.വീണയുടെ കമ്പനിയായ എക്സാലോജിക്കും സി.എം.ആർ.എല്ലും തമ്മിലുള്ള കരാർ രേഖകളും വീണയുടെ ആദായ നികുതി റിട്ടേണുകളും ഇതിൽ ഉൾപ്പെടുന്നു. ഈ രേഖകൾ ലഭിക്കുന്നതോടെ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്ന് ഇഡി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
അതേസമയം, സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുകളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ ടി.വീണയെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി നീക്കം നടത്തുന്നുണ്ട്. ഇതുവരെ ലഭിച്ച മൊഴികൾ പരിശോധിച്ച ശേഷം തുടർനടപടികൾ തീരുമാനിക്കും. നേരത്തെ, എട്ടു മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് വീണ ഹാജരായിരുന്നു.
ആദ്യ സമൻസിൽ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സാവകാശം തേടിയതിനെത്തുടർന്നാണ് രണ്ടാം തവണ സമൻസ് നൽകിയത്. കേസുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളെയും വേഗത്തിൽ ചോദ്യം ചെയ്ത് നടപടികൾ പൂർത്തിയാക്കാനാണ് ഇഡി ലക്ഷ്യമിടുന്നത്.
എസ്.എഫ്.ഐ.ഒ റിപ്പോർട്ടിലെ കണ്ടെത്തലുകൾ കേസിൽ ടി.വീണക്ക് വലിയ തിരിച്ചടിയാണ്. യാതൊരുവിധ ഐ.ടി സേവനങ്ങളും നൽകാതെ സി.എം.ആർഎല്ലിൽനിന്ന് വൻതുക കൈപ്പറ്റിയെന്നാണ് റിപ്പോർട്ടിലെ പ്രധാന ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിമാസം എട്ടു ലക്ഷം രൂപ വീതം എന്തിനാണ് കൈപ്പറ്റിയതെന്ന കാര്യത്തിൽ കൃത്യമായ മറുപടി തേടി ഇ.ഡി അന്വേഷണം ഊർജിതമാക്കിയത്.
ടി.വീണക്ക് പുറമെ സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്ത ഉൾപ്പെടെ ഒമ്പത് പേർക്കാണ് ചൊവ്വാഴ്ച സമൻസ് അയച്ചിരുന്നത്. ഹൈക്കോടതിയുടെ അനുമതിക്ക് ശേഷം നടക്കുന്ന സ്വാഭാവിക അന്വേഷണ നടപടികൾ മാത്രമാണിതെന്ന് ഇ.ഡി വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

